കൊച്ചി: തമിഴ്നാട്ടിൽ വേരുറപ്പിക്കാനൊരുങ്ങി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി). 14 ലക്ഷം നായർ സമുദായ അംഗങ്ങളുള്ള ന്യൂനപക്ഷം എന്നനിലയിൽ സംസ്ഥാനത്ത് പ്രബല ശക്തിയായി മാറുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ എൻഡിഎയുടെ ഘടകകക്ഷിയാണ് ഡിഎസ് ജെ പി.
ആദ്യ ഘട്ടമെന്ന നിലയിൽ 140 എൻഎസ്എസ് കരയോഗങ്ങൾ ഉള്ള കന്യാകുമാരി ജില്ലയിൽ ഈ മാസം 17-ന് യോഗം ചേർന്ന് തമിഴ്നാട് ഡി എസ് ജെ പി ഘടകം ഭാരവാഹികളെ പ്രഖ്യാപിക്കും. നായർ ഉൾപ്പെടെ നാലു ലക്ഷത്തോളം മുന്നാക്ക സമുദായക്കാർ കന്യാകുമാരി ജില്ലയിൽ ഉണ്ടെന്നാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നാക്കക്കാരിൽ പാവപ്പെട്ടവർക്ക് നൽകിയ 10 ശതമാനം സംവരണമാണ്. നടപ്പാക്കുകയാണ് പാർട്ടി ലക്ഷ്യം.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ പദ്ധതി തമിഴ്നാട്ടിൽ തടഞ്ഞു വച്ചിരിക്കുന്നത് അപലപനീയമാണെന്ന് ഡി എസ് ജെ പി പ്രസിഡന്റ് കെഎസ്ആർ മേനോൻ പറഞ്ഞു. ധീര വേലുത്തമ്പി ദളവയുടെ ഗൃഹം ദേശീയ സ്മാരകമായി മാറ്റുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഈ രണ്ടു ആവശ്യങ്ങൾക്കും തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ന്യൂനപക്ഷം ആണെങ്കിലും തമിഴ് നാട്ടിൽ നായർ സമുദായം നേരിടുന്ന കടുത്ത അവഗണനക്കെതിരെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി തീരുമാനിച്ചതായി കൽക്കുളം എൻഎസ്എസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രമൗലി , പുലിയൂർ കുറിച്ചി എൻഎസ്എസ് കരയോഗം പ്രസിഡൻറ് രാജശേഖരൻ തമ്പി,കുഴിത്തുറ ടൗൺ സെക്രട്ടറി ആർ ശ്രീകുമാർ, തിരുനൈനാർ കുറിച്ചി എൻഎസ്എസ് കരയോഗം പ്രസിഡന്റ ശ്രീകുമാർ, എൻഎസ്എസ് വനിതാ വിഭാഗം കൺവീനർ ആർ ശ്രീലത എന്നിവർ പറഞ്ഞു.
തമിഴ് നാട്ടിലെ കരയോഗങ്ങൾ, അന്യസംസ്ഥാനങ്ങളിലെ മറ്റു കരയോഗങ്ങൾ പോലെ തന്നെ, ചങ്ങനാശ്ശേരിയിലെ എൻഎസ്എസിന്റെ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ സ്വന്തമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ കഴിയും. കന്യാകുമാരി ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലും നിർണായക സ്വാധീനം ആയതിനാൽ പാർട്ടിയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും മറ്റ് മുന്നണികളുടെ ജയ പരാജയങ്ങൾ.





