പത്തനംതിട്ട: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക സിലിണ്ടറുകൾക്ക് രൂക്ഷമായ ക്ഷാമം നേരിട്ടപ്പോൾ ഹോട്ടലുകളും ചായക്കടകളും ഭക്ഷണവില വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഗ്യാസ് ലഭ്യത സാധാരണ നിലയിലേക്ക് എത്തിയിട്ടും അന്ന് കൂട്ടിയ വില കുറയ്ക്കാൻ പല സ്ഥാപനങ്ങളും തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാകുന്നു.
ക്ഷാമകാലത്ത് 12 രൂപയായിരുന്ന ചായയ്ക്ക് മൂന്ന് രൂപ വർദ്ധിപ്പിച്ച് 15 രൂപയാക്കിയിരുന്നു. ചെറുകടികൾക്കും സമാനമായി വില വർദ്ധിപ്പിച്ചു. നിലവിലും പലയിടത്തും ചായയ്ക്ക് 15 രൂപയും ചെറുകടികൾക്ക് 15 രൂപയോ അതിലധികമോ ഈടാക്കുന്നതായാണ് ഉപഭോക്താക്കളുടെ പരാതി. പാചകവാതക ക്ഷാമം രൂക്ഷമായ സമയത്ത് സിലിണ്ടർ ലഭിക്കാത്തതിനാൽ ചില ഹോട്ടലുകളും തട്ടുകടകളും വിറക് അടുപ്പിലേക്ക് മാറിയിരുന്നു.
കരിഞ്ചന്തയിൽ ഉയർന്ന വില നൽകി സിലിണ്ടർ വാങ്ങേണ്ടിവന്നതും ഭക്ഷണവില വർദ്ധിപ്പിക്കുന്നതിന് കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ സിലിണ്ടർ ലഭ്യത മെച്ചപ്പെട്ടിട്ടും വിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ചായയ്ക്കും ചെറുകടികൾക്കും പുറമെ ഊണ്, പൊറോട്ട, ബിരിയാണി, മാംസ-മത്സ്യ വിഭവങ്ങൾ തുടങ്ങിയവയ്ക്കും ക്ഷാമകാലത്ത് വർദ്ധിപ്പിച്ച നിരക്ക് തന്നെയാണ് പല ഹോട്ടലുകളിലും തുടരുന്നത്.
ഒരേ വിഭവത്തിന് ഹോട്ടലുകൾക്കനുസരിച്ച് വ്യത്യസ്ത വില ഈടാക്കുന്നതും ഉപഭോക്താക്കൾക്ക് ദുരിതമാകുന്നു. ഗ്യാസ് ക്ഷാമം മാറിയ സാഹചര്യത്തിൽ വില പഴയനിലയിലേക്ക് കൊണ്ടുവരണമെന്നും ഭക്ഷണശാലകളിലെ വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
അന്യായമായ വിലവർദ്ധനക്കെതിരെ അധികൃതർ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, ഗ്യാസ് മാത്രമല്ല പാൽ, പഞ്ചസാര, എണ്ണ, പച്ചക്കറികൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയുടെ വിലയും തൊഴിലാളികളുടെ കൂലിയും വർദ്ധിച്ചിട്ടുണ്ടെന്നും അതിനാൽ ഭക്ഷണവില പൂർണമായി കുറയ്ക്കുക പ്രായോഗികമല്ലെന്നുമാണ് ഹോട്ടൽ ഉടമകളുടെ വാദം.





