തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ടുവെച്ച തിരുവനന്തപുരം– കണ്ണൂർ അതിവേഗ റെയിൽ (ഹൈസ്പീഡ് റെയിൽ) പദ്ധതി നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. പദ്ധതിയുമായി നിലവിലെ മാതൃകയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന നിലപാട് ഇ. ശ്രീധരനെയും കേന്ദ്ര സർക്കാരിനെയും അറിയിച്ചതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ പാത, 23 സ്റ്റേഷനുകൾ, മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിലുള്ള സർവീസ് എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു ഇ. ശ്രീധരൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ച പദ്ധതി.
അതേസമയം, കേരളത്തിലെ റെയിൽവേ വികസനത്തിനായി മുൻകൂട്ടി നിശ്ചയിച്ച പദ്ധതികൾ നിലവിലുണ്ടെന്നും, സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിലാണ് മറ്റ് വികസന പദ്ധതികൾക്ക് മുൻഗണന നൽകുന്നതെന്നും കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു.





