പത്തനംതിട്ട : ആറന്മുളയിൽ അനുമതി ഇല്ലാതെ ഡ്രോൺ പറത്തിയ മൗണ്ട് സിയോൻ ഗ്രൂപ്പ് വിമാനത്താവള നിർമ്മാണ പദ്ധതിയിൽ നിന്ന് പിന്മാറി. ആറന്മുളയിൽ വിമാനത്താവളമെന്ന പദ്ധതി നടപ്പാക്കാൻ താൻ ഇല്ലെന്നും അവിടെ എയർസ്ട്രിപ്പ് സ്ഥാപിച്ച് എയർ ആംബുലൻസ് പദ്ധതി നടപ്പാക്കുമെന്നും ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിൽ ദേശം ന്യൂസിനോട് പറഞ്ഞു.
ആറന്മുളയിൽ വിമാനത്താവള നിർമ്മാണത്തിനുള്ള എല്ലാ അനുമതികളും 2014 ൽ സർക്കാർ റദ്ദാക്കിയിരുന്നു. അവിടെ മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലത്ത് ആണ് കഴിഞ്ഞ ദിവസം ഏബ്രഹാം കലമണ്ണിലിൻ്റെ നേതൃത്വത്തിൽ അനധികൃതമായി ഡ്രോൺ നിരീക്ഷണം നടത്തിയത്. കലമണ്ണിലും സർക്കാരും തമ്മിലുള്ള മിച്ചഭൂമി കേസ് ഈ മാസം 16 ന് പരിഗണിക്കാനിരിക്കവെ ആണ് ഡ്രോൺ നിരീക്ഷണം നടന്നത്.
സ്ഥലം ഉൾപ്പെടുന്ന ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂർ വില്ലേജ് ഓഫീസർമാരോട് ഇതു സംബന്ധിച്ച റിപ്പോർട്ട് കോഴഞ്ചേരി തഹസിൽദാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് 16 ന് ജില്ലാ കലക്‌ടർ കോടതിയിൽ സമർപ്പിക്കും





