തിരുവനന്തപുരം: നിർദിഷ്‌ട കേരള ഹൈ സ്‌പീഡ് റെയിൽവേ പദ്ധതി പ്രാവർത്തികമാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി ഇ ശ്രീധരൻ കൂടിക്കാഴ്‌ച നടത്തി. പദ്ധതി അവലോകനത്തിൽ മുഖ്യമന്ത്രി തൃപ്‌തനാണെന്നും അടുത്ത സംസ്ഥാന ബജറ്റിൽ പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്നും ശ്രീധരൻ പറഞ്ഞു.
തിരുവനന്തപുരം സിറ്റി (പൂജപ്പുര) മുതൽ കണ്ണൂർ (മുണ്ടയാട്) വരെ 473.20 കിലോമീറ്റർ നീളമുള്ള പദ്ധതി ഒരു ഇരട്ട പാതയാണ്. 23 സ്റ്റേഷനുകളാണ് ഇതിനുള്ളത്. തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ തുരങ്കങ്ങളിലൂടെയായിരിക്കും കടന്ന് പോകുക. ബാക്കിയുള്ള പാത പൂർണമായും തൂണിലായിരിക്കും. കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളെയും ഈ പാത സ്പർശിക്കുന്നുണ്ട്.
പാത നേരിട്ട് കടന്നുപോകാത്ത കണ്ണൂർ വിമാനത്താവളത്തിലേക്ക് മാത്രമായി 10 കിലോമീറ്റർ നീളമുള്ള പ്രത്യേക റോഡ് നിർമ്മിക്കും. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ആകെ യാത്രാ സമയം 3 മണിക്കൂറും 30 മിനിറ്റും ആയിരിക്കും. 21.5 കിലോമീറ്ററായിരിക്കും ശരാശരി സ്റ്റേഷനുകൾക്കിടയിലുള്ള ദൂരം, ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്റർ ആയിരിക്കും. ശരാശരി കൊമേഴ്സ്യൽ വേഗത മണിക്കൂറിൽ 140 കിലോമീറ്റർ ആയിരിക്കും.
ഇതിനാവശ്യമായ റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ്, ട്രാക്ക്, ട്രാക്ഷൻ സംവിധാനങ്ങൾ നിലവിൽ ഇന്ത്യയിൽ ലഭ്യമായതും പരീക്ഷിച്ച് വിജയിച്ചതുമാണ്. ട്രെയിനുകളിൽ 12 കോച്ചുകളും ആകെ 800 സീറ്റിങ് ശേഷിയുമുണ്ടാകും. ആവശ്യമെങ്കിൽ ട്രെയിനുകളുടെ നീളം പിന്നീട് 16 കോച്ചുകളായി ഉയർത്തും. പ്ലാറ്റ്‌ഫോമുകൾ 16 കോച്ചുകളുള്ള ട്രെയിനുകളെ ഉൾക്കൊള്ളാൻ തക്കരീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.





