പത്തനംതിട്ട: ചിറ്റാർ കട്ടച്ചിറ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മയെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. ചിറ്റാർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് സംഭവം.സാധാരണയായി വനമേഖലയിൽ വിറക് ശേഖരിക്കാൻ പോകാറുള്ള കുട്ടിയമ്മ (84) കഴിഞ്ഞ ബുധനാഴ്ച രാവിലെ പതിവുപോലെ വനത്തിലേക്ക് പോയെങ്കിലും തിരിച്ചെത്തിയില്ല.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കുട്ടിയമ്മയെ കാണാതായ വിവരം പൊലീസിലും വനംവകുപ്പിലും അറിയിച്ചത്. ചിറ്റാർ, രാജപാറ, തണ്ണിത്തോട് വനപാലക സംഘങ്ങളും ചിറ്റാർ പൊലീസും വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് സംഘവും നാട്ടുകാരും ചേർന്ന് വനമേഖലയിൽ വ്യാപക തിരച്ചിൽ നടത്തി. പൊലീസ് ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇടുക്കിയിൽ നിന്നെത്തിച്ച K-9 സംഘത്തിലെ ‘എയ്ഞ്ചൽ’ എന്ന നായയുടെ നേതൃത്വത്തിലും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
കുട്ടിയമ്മ വനത്തിലേക്ക് പ്രവേശിച്ച സ്ഥലത്തിന് സമീപത്തെ ആളൊഴിഞ്ഞ വീടിനരികിൽ അവരുടെ തോർത്തും കവറും വെള്ളക്കുപ്പിയും കണ്ടെത്തിയിരുന്നു. സമീപത്ത് കുറച്ച് വിറകും കണ്ടെത്തിയെങ്കിലും അത് കുട്ടിയമ്മ ശേഖരിച്ചതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
കുട്ടിയമ്മയെ കണ്ടെത്താൻ തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം. തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരണം നൽകിയിട്ടില്ല.





