പത്തനംതിട്ട: ജില്ലയിൽ ഇറച്ചിക്ഷാമം രൂക്ഷമാകുന്നു. കാള, പോത്ത്, ആട് എന്നിവയുടെ ഇറച്ചിയ്ക്ക് ആണ് ലഭ്യതക്കുറവ്. ഇറച്ചി വിൽപന കുത്തനെ ഇടിഞ്ഞതോടെ വിലയും വർധിച്ചു. കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടു വരുന്നത് ഗണ്യമായി കുറഞ്ഞതാണ് ഇറച്ചി വിൽപനയിൽ ഇടിവ് സംഭവിച്ചത്.
ബീഫ് വില കിലോ 500 വരെയായി. കേരളത്തിലേക്ക് അറവു മാടുകളുമായി എത്തുന്ന ലോറികൾ വഴിയിൽ തടഞ്ഞു കേസെടുക്കുന്നതു പതിവായതാണ് കന്നുകാലികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചത്. ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത കാലത്ത് വാഹനങ്ങളിൽ കൊണ്ടുവരുന്ന കന്നുകാലികളെ ജന്തു ദ്രോഹം ആരോപിച്ച് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തു വരുന്നതാണ് കാലിച്ചന്തകളുടെ പ്രവർത്തനം തടസ്സപ്പെടാൻ കാരണം.
കേരളത്തിലെ പ്രധാന കാലിച്ചന്തകളായ വാണിയംകുളം, പെരുമ്പിലാവ്, കുഴൽമന്ദം എന്നിവിടങ്ങളിൽ നിന്നാണ് അറവുമാടുകളെ ജില്ലയിലെ പ്രധാന അറവുശാലകളിലും ചന്തകളിലും എത്തിക്കുന്നത്. കന്നുകാലികളുടെ കശാപ്പ് നടക്കാത്തതിനാൽ മാംസം, എല്ല്. തോൽ തുടങ്ങിയ മേഖലകളിൽ തൊഴിലെടുക്കുന്നവരും ദുരിതത്തിലായി.
മാംസ വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെനാവശ്യപ്പെട്ട് ഈ മാസം 6, 7 തീയതികളിൽ മാംസ വ്യാപാര സംഘടനകൾ കടകളടച്ച് പ്രതിഷേധ സമരം നടത്തിയിരുന്നു. സുരക്ഷിതമായി കന്നുകാലികളെ കച്ചവടം ചെയ്യുന്നതിനാവശ്യമായ സത്വര നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് മീറ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.





