കോട്ടയം: ഓണം അടുത്തതോടെ വിപണിയിൽ പൂവിന്റെ വില ഉയർന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പൂവരവ് കുറഞ്ഞതോടെയാണ് വില
അനിയന്ത്രിതമായി ഉയർന്നത്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് ഏറ്റവും കൂടിയ വില.
തമിഴ്നാട്ടിൽ മുല്ലപൂവിന് കിലോയ്ക്ക് 4000 മുതൽ 6000 രൂപവരെ എത്തി. കേരളത്തിൽ ഒരുമുഴം മുല്ലപ്പൂവിന് 70- 80 രൂപ വില. വില വരുംദിനങ്ങളിൽ കൂടാം. അരളിയും വെള്ള ജമന്തിയും ചെത്തിയും വിലയുടെ കാര്യത്തിൽ മുല്ലയ്ക്ക് പുറകിൽ തന്നെയുണ്ട്. അരളിപ്പൂ കിലോഗ്രാമിന് 450-ൽ നിന്ന് 500 രൂപയായി. വെള്ളജമന്തിയും ചെത്തിയും കിലോയ്ക്ക് 600 രൂപയാണ്.
ബട്ടൺ റോസ്, പൂജ റോസ് എന്നീ റോസാപ്പൂക്കൾക്ക് 380, 350 രൂപ വിലയുണ്ടായിരുന്നത് 500 രൂപയായി. മഞ്ഞ ജമന്തിക്ക് കിലോ 200രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ്. താമരമൊട്ടിന് വലുപ്പത്തിനനുസരിച്ചാണ് വില. 50മുതൽ 150 വരെ. വാടാമുല്ല 200രൂപ, ശതാവേരി ഒരുകെട്ടിന് 300 രൂപ. അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയും.
എന്നാൽ തമിഴ് നാട്ടിലെ കനത്ത മഴയും കാലാവസ്ഥാ പ്രശ്നങ്ങളും കാരണം ഉത്പാദനം കുറഞ്ഞിരുന്നു. അവിടെ തോട്ടങ്ങളിൽ നിന്ന് വലിയ വില കൊടുത്താണ് പൂക്കൾ എടുക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ഇതിന് പുറമെ ലോറി വാടകയും മറ്റു നഷ്ടങ്ങളും കൂടിയാകുമ്പോൾ വലിയ ചിലവാണ് വരുന്നത്.





