തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ എത്തിയ വയോധികയെ പൊലീസ് മർദിച്ചെന്നു പരാതി.വർക്കല ഇടവ വെൺകുളം ചെമ്പകത്തിൻമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ(79)യാണ് മർദ്ദന പരാതി ഉന്നയിച്ചത്. ഒരാഴ്ചമുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം.
അയൽവാസി കടമായി വാങ്ങിയ 2.5 ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതിയുമായാണ് ശാരദ സെക്രട്ടേറിയറ്റിലെത്തിയത്.ഇതുമായി ബന്ധപ്പെട്ട് ശാരദയുടെ പരാതിയിൽ അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചു .തുടർന്ന് വീണ്ടും സെക്രട്ടേറിയറ്റിലെത്തിയപ്പോൾ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നും അഞ്ച് വനിതാ പോലീസുകാരും മൂന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലമായി ഉയർത്തി പോലീസ് ജീപ്പിലേക്കു മാറ്റിയെന്നാണ് ശാരദയുടെ ആരോപണം.
തള്ളിക്കയറ്റുന്നതിനിടെ മുഖം ഇടിച്ച് വീണ് പരിക്കേറ്റെന്നും വിഷയത്തിൽ ഒത്തുതീർപ്പ് ലക്ഷ്യമിട്ട് പൊലീസുകാർ പണം വാഗ്ദാനം ചെയ്ത് അനുനയശ്രമം നടത്തിയതായും ശാരദ ആരോപിക്കുന്നു . എന്നാൽ പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന്റെ പ്രതികരണം.





