പത്തനംതിട്ട: ദാരിദ്ര്യമുക്തവും വിശപ്പ് രഹിതവുമായ തിരുവല്ലയാണ് ലക്ഷ്യമിടുന്നതെന്ന് നിയുക്ത എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനത്തിന് പ്രധാന പരിഗണന നൽകും.
മല്ലപ്പള്ളി മേഖലയിലെ കുടിവെള്ള പ്രശ്‌നവും, ഫയർ സ്റ്റേഷന്റെ ആവശ്യവും പരിഗണിക്കും. തിരുവല്ല ബൈപാസ്, കെഎസ്ആർടിസി കോംപ്ലക്‌സിന്റെ പോരായ്മകൾ പരിഹരിക്കുകയും, വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ ബസ് സൗകര്യം ഏർപ്പെടുത്തും. പൊലീസ് സ്റ്റേഷനും ടഷറിക്കും സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തും. കോർട്ട് കോംപ്ലക്‌സ് നിർമാണം പൂർത്തികരിക്കും. പബ്‌ളിക് ലൈബ്രറി, കൾച്ചറൽ സെന്റർ എന്നിവ അത്യാവശ്യമാണ്.
തിരുവല്ല – ചേലകൊമ്പ് റോഡുമായി ബന്ധപ്പെട്ട കേസുകൾ പരിഹരിച്ച് പണി വേഗം പൂർത്തിയാക്കും. കണ്ണായിൽ – തിരുവേലി റോഡുപണിയും പൂർത്തിയാക്കും. മല്ലപ്പള്ളി, തിരുവല്ല താലൂക്ക് ആശുപത്രികളുടെ വികസനം നടപ്പാക്കും. തൊഴിൽ പദ്ധതികൾക്ക് രൂപം നൽകും. പമ്പ ഷുഗർ ഫാക്ടറി പ്രവർത്തനം നിലച്ചു കിടക്കുന്നു. ട്രാക്കോ കേബിൾ ഫാക്ടറി പുനരുജീവിപ്പിക്കും.
തിരുവല്ല, മല്ലപ്പള്ളി താലൂക്ക് വികസനം മാസ്റ്റർ പ്ലാൻ തയ്യാറാക്കും. അപ്പർ കുട്ടനാട്ടിലെ കർഷക പ്രശ്നങ്ങൾ പരിഹരിക്കും. നെൽ കർഷകർക്ക് ക്ഷേമ പദ്ധതികൾ നടപ്പാക്കും. പ്രവാസികൾ ഏറെയുള്ള മണ്ഡലമായതിനാൽ അവർക്കായി കൂടുതൽ പദ്ധതികൾ നടപ്പാക്കും. ഭവന പദ്ധതി, പുനരുദ്ധാരണ പദ്ധതികൾ നടപ്പാക്കും.
വയോജനങ്ങൾക്കായി പദ്ധതികൾ നടപ്പാക്കും. നിരണം ഡക്ക് ഫാം പ്രവർത്തനം കാര്യക്ഷമമാക്കും. റെയിൽവെ സ്റ്റേഷൻ വികസനം നടന്നു വരുന്നു. റെയിൽവെ സ്റ്റേഷൻ കവാടം പ്രധാന റോഡിനോട് ചേർന്നാക്കും. എംപിയുമായി ചേർന്ന് കൂടുതൽ റെയിൽ വികസനം നടപ്പാക്കും.
20 വർഷമായി തിരുവല്ലയിൽ വികസന മുരടിപ്പായിരുന്നു. യുഡിഎഫിന് പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചിട്ടുണ്ട്. യുഡിഎഫ് ജില്ലയിൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വന്ന് കഴിഞ്ഞെന്നും വർഗീസ് മാമൻ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, ട്രഷറർ എസ് ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.





