പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ മോഷണവും മോഷണ ശ്രമങ്ങളും നടന്നിട്ടും അന്വേഷണം നടത്തി പ്രതികളെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പി പൊലീസ്. രാത്രി സമയങ്ങളിലാണ് മോഷണം വ്യാപകമായി നടന്നത്. അടൂർ താലൂക്കിലാണ് കൂടുതൽ സംഭവങ്ങൾ ഉണ്ടായത്.
നിരവധി ക്ഷേത്രങ്ങളുടെയും പള്ളികളുടെയും കാണിക്ക വഞ്ചികൾ പൊളിച്ചും മോഷണവും മോഷണ ശ്രമവും നടന്നു. അടൂർ പറക്കോട് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഗ്ലാസ് തകർക്കുകയും വഞ്ചി കുത്തിപ്പൊളിക്കുകയും ചെയ്തു. എംജി എം സ്‌കൂളിന് സമീപമുള്ള കുരിശടിയിലും മോഷണം നടന്നു. പന്നിവിഴ പീടികയിൽ ദേവീ ക്ഷേത്രത്തിൻ്റെ വഞ്ചി കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമം നടത്തി.
അടൂർ ടൗൺ യുപി സ്‌കൂളിൽ നടന്ന മോഷണശ്രമം വിഫലമായി. ഓഫീസ് മുറിയുടെ പൂട്ട് തുറക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു. പറക്കോട് അവറുവേലിൽ ഭദ്രകാളീ ക്ഷേത്രത്തിൻ്റെ മുന്നിൽ റോഡരികിലെ വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. മുല്ലൂർ കുളങ്ങര ദേവീക്ഷേത്രത്തിൻ്റെ കനാൽ ജംഷനിലെ റോഡരികിലുള്ള വഞ്ചി കുത്തി തുറന്നെങ്കിലും വഞ്ചിക്ക കത്തെ ലോക്കറിന് സമ്മായുള്ള പൂട്ട് പൊളിക്കാൻ മോഷ്ടാക്കൾക്കായില്ല. ചിരണിക്കൽ സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലും കഴിഞ്ഞ രാത്രി മോഷണം നടന്നു.
കൊടുമണ്ണിൽ ബീവറേജസ് ഗോഡൗണിലും മോഷണം നടന്നു. ഇവിടെ നിന്ന് മദ്യകുപ്പികളാണ് മോഷ്‌ടിച്ചത്. കൊഴഞ്ചേരിക്ക് സമീപം കാരം വേലിയിൽ എസ് എൻ ഡി പി ഹയർ സെക്കൻ്ററീ സ്‌കൂളിന് സമീപത്തെ ചില കടകളിലും കഴിഞ്ഞ രാത്രി മോഷണം നടന്നു. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.





