പത്തനംതിട്ട: ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് പിന്നിൽ മനോഹരമായ ഒരു ഐതിഹ്യവും സാംസ്കാരികമായ നിരവധി ആചാരങ്ങളുമുണ്ട്. അസുരരാജാവായ മഹാബലിയുടെ ഭരണകാലവുമായി ബന്ധപ്പെട്ടാണ് ഓണത്തിന്റെ ഐതിഹ്യം നിലനിൽക്കുന്നത് പ്രജകളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച ധർമ്മിഷ്ഠനായ രാജാവായിരുന്നു മഹാബലി.
“മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ” എന്ന ചൊല്ല് ഈ ഭരണത്തിന്റെ സമത്വത്തെ കാണിക്കുന്നു. മാവേലിയുടെ പ്രശസ്തിയിൽ അസൂയ പൂണ്ട ദേവന്മാരുടെ അഭ്യർത്ഥനപ്രകാരം വിഷ്ണു ഭഗവാൻ വാമനനായി അവതരിച്ച് മൂന്നടി മണ്ണ് ചോദിച്ചു. രണ്ടു അടികൊണ്ട് ഭൂമിയും സ്വർഗ്ഗവും അളന്നെടുത്ത വാമനന് മൂന്നാമത്തെ അടി വയ്ക്കാൻ മഹാബലി സ്വന്തം ശിരസ്സ് കാട്ടികൊടുത്തു. മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നാണ് വിശ്വാസം.
വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ അനുവദിക്കണമെന്ന മഹാബലിയുടെ അപേക്ഷ വാമനൻ സാധിച്ചു കൊടുത്തു. അങ്ങനെ മഹാബലി തമ്പുരാൻ പ്രജകളെ കാണാൻ എത്തുന്ന ദിവസമാണ് ചിങ്ങ മാസത്തിലെ ‘തിരുവോണം’ ആയി ആഘോഷിക്കുന്നത്. അത്തം നാൾ മുതൽ വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കുന്നതാണ് ഓണാഘോഷത്തിലെ പ്രാധാനപ്പെട്ടത്.
തിരുവോണനാളിൽ ഏറ്റവും വലിയ പൂക്കളമിട്ട് തുമ്പപ്പൂവും അടയ്ക്കാമണിയുമൊക്കെ വെച്ച് അലങ്കരിക്കുന്നു. തിരുവോണനാളിൽ പൂക്കളത്തിന് നടുവിൽ കളിമണ്ണിൽ തീർത്ത തൃക്കാക്കരയപ്പനെ (വാമനമൂർത്തിയെ) പ്രതിഷ്ഠിച്ച് പൂജ നടത്തുന്നു. തിരുവോണദിവസം വസ്ത്രങ്ങൾ പുതുതായി ധരിക്കണമെന്നാണ് ആചാരം.
മുതിർന്നവർ കുടുംബത്തിലെ ഇളമുറക്കാർക്ക് ഓണക്കോടി സമ്മാനിക്കുന്നു. തുമ്പപ്പൂ ചോറും നെയ്യും പ്രഥമനും ഉൾപ്പെടെ 64 കൂട്ടം വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യ ഇലയിൽ കഴിക്കുന്നത് തിരുവോണത്തിന്റെ പ്രധാന ആചാരമാണ്. പുലിക്കളി, തിരുവാതിരക്കളി, വള്ളംകളി, ഓണത്തല്ല്, ഊഞ്ഞാലാട്ടം തുടങ്ങിയ പരമ്പരാഗത കലാ-കായിക രൂപങ്ങൾ ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.





