പത്തനംതിട്ട : ജില്ലാ പോലീസ് ഡാൻസാഫ് സംഘവും കൊടുമൺ പോലീസും നടത്തിയ സംയുക്ത നീക്കത്തിൽ 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ.
കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ നിന്നാണ് 4.800 കിലോ കഞ്ചാവ് പിടിച്ചെടുത്തത്, ഒരാൾ അറസ്റ്റിലായി.പശ്ചിമ ബംഗാൾ പാർഗാനസ സൗത്ത് 24, ഗോസബ തനസർപറ, കമർപറ 84 ൽ ബിശ്വജിത് ബർമൻ മകൻ പ്രസൻജിത്ത് ബർമൻ (32) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളായ കണ്ണൻ ഗണേശൻ, ജിതിൻ, ബിജീഷ് എന്നിവരെ പിടികൂടാനുണ്ട്
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് ഇന്ന് 11ന് കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ പരിശോധന നടത്തിയാണ് പോലീസ് സംഘം കഞ്ചാവ് കണ്ടെത്തിയത്. രണ്ടു മൊബൈൽ ഫോണുകളും, 4 പാക്കറ്റുകളിലായി സൂക്ഷിച്ച 4.800 കിലോ ഗ്രാം കഞ്ചാവും കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ വിൽക്കാൻ എത്തിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു.
തുടർന്ന് വിശദമായ മൊഴി എടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നർകോട്ടിക് സെൽ ഡി വൈ എസ് പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.