പത്തനംതിട്ട : കോന്നിയിൽ കാട്ടാന ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കോന്നി എംഎൽഎ കെ.യു.ജെനീഷ് കുമാർ ബലമായി മോചിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എംഎൽഎ മോചിപ്പിച്ചത്. വനംവകുപ്പിന്റെ പാടം ഓഫീസിലായിരുന്നു സംഭവം. നിയമപരമല്ലാതെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു എംഎല്‍എയുടെ ആക്ഷേപം.
വനംവകുപ്പ് ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടാമതും നക്സലുകൾ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. കുളത്തുമണ്‍ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തില്‍വെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.സോളർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്നാണ് വനം വകുപ്പ് സംശയിക്കുന്നത് .ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.ഇതിന്റെ ഭാഗമായാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ചോദ്യം ചെയ്യലിന്റെ ഭാഗമായി വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.