പത്തനംതിട്ട : പരിസ്ഥിതി ദിനത്തില്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തിൽ ജില്ലാ കളക്ടർ എത്തി. കോന്നി- പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് കുലശേഖരപതിയില്‍ രാവിലെ 9.20 ന് നിര്‍ത്തുമ്പോള്‍ കയറാനായി കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉണ്ടായിരുന്നു. ടിക്കറ്റെടുത്ത് ഗണ്‍മാനോടൊപ്പം ജില്ലാ കലക്ടർ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കൂടി. അപ്രതീക്ഷിതമായി വിഐപിയെ കണ്ട യാത്രക്കാര്‍ സെല്‍ഫി പകര്‍ത്താന്‍ തിരക്കുകൂട്ടി.
തുടര്‍ന്ന് അടുത്ത കെഎസ്ആര്‍ടിസി ബസില്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ഇറങ്ങി. പിന്നീട് കാല്‍ നടയായി കലക്ടറേറ്റിലെത്തി. കലക്ടറേറ്റ് അങ്കണത്തില്‍ ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഈ പരിസ്ഥിതി ദിനത്തില്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. “ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ടയും കൂടെ ചേര്‍ന്നാല്‍ ഒരു ദിവസമെങ്കിലും നമുക്ക് വായു മലിനീകരണത്തില്‍ നിന്നും നമ്മുടെ പ്രകൃതിയെ രക്ഷിക്കാം” ഫേസ്ബുക്കില്‍ കഴിഞ്ഞദിവസം കുറിച്ച സന്ദേശം ജില്ലാ കലക്ടര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു
പൊതുഗതാഗത സംവിധാനം യാത്രയ്ക്ക് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.