പത്തനംതിട്ട : കുന്നന്താനത്തെ കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായി(73)യുടെ വീട് കവർച്ചകേസിൽ പ്രതിയായ മൂന്നാമനെയും കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. 20 പവൻ സ്വർണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ ആകെ 12,39,500 രൂപയുടെ മുതലുകളാണ് നഷ്ടപ്പെട്ടത്.
തിരുവനന്തപുരം നേമം പൊന്നുമംഗലം ഫർഹാൻ വില്ലയിൽ നവാസ് (52) ആണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ കുടുങ്ങിയത്. ഇയാൾ കേസിൽ മൂന്നാം പ്രതിയും നിരവധി മോഷണകേസുകളിൽ ഉൾപ്പെട്ട കൊടും ക്രിമിനലുമാണ്. 6 ന് ഇയാളെ തിരുവനന്തപുരത്തെ താമസസ്ഥലത്തു നിന്നാണ് പിടികൂടിയത്. നെയ്യാറ്റിൻകര പള്ളിച്ചൽ ഭഗവതിനട വട്ടവിളപുത്തൻ വീട്ടിൽ അനിൽകുമാർ (44), പേരൂർക്കട കുടപ്പനക്കുന്ന് ജെപി ലെയ്ൻ പുല്ലുകുളം വീട്ടിൽ ബിജു കുമാർ (43)എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
മെയ് 17ന് പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിൽ കുന്നന്താനം കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായി(73)യുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇദ്ദേഹവും ഭാര്യ ലില്ലി മത്തായിയും മാത്രമാണ് വീട്ടിൽ താമസം, ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. ഇവർ ബന്ധുവീട്ടിൽ പോയ തക്കത്തിന് അടച്ചിട്ട വീട് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് മോഷ്ടാക്കളെ അതിവേഗം കണ്ടെത്തി പിടികൂടിയത്. സംഘത്തിൽ എസ് ഐ മനോജ് കുമാർ, എസ് സി പി ഓമാരായ മനോജ്, അഖിലേഷ്,സി പി ഓമാരായ ദീപു, വിഷ്ണു, അവിനാഷ്, ടോജോ, അനസ് എന്നിവരും ഉണ്ടായിരുന്നു.