കോഴിക്കോട് : പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരുടെ കയ്യിൽ നിന്നും 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ .ഇന്ന് പുലർച്ചെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നിന്ന് പ്രതി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയത്. എന്നാൽ നഷ്ടപ്പെട്ട 40 ലക്ഷം രൂപ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ഇസാഫ് ബാങ്കിലെ ജീവനക്കാരുടെ കയ്യിൽ നിന്ന് പണം കവർന്നത് .സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം രൂപ കൊണ്ടുവരണമെന്നും ഇയാൾ ജീവനക്കാരെ അറിയിച്ചു .ഇതനുസരിച്ച് ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടു പേർ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മുൻപിൽ പണവുമായി എത്തി.എന്നാൽ ജീവനക്കാരെ കബളിപ്പിച്ചു പണമടങ്ങിയ ബാഗുമായി ഇയാൾ സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു .