ആലപ്പുഴ : കാട്ടൂർ കോളേജ് ജംഗ്ഷന് പടിഞ്ഞാറുവശം കടലിൽ മത്സ്യബന്ധനത്തിനിടയിൽ കാണാതായ മൽസ്യത്തൊഴിലാളിക്കായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. തയ്യിൽ വീട്ടിൽ പുഷ്പാംഗതൻ എന്നയാളെയാണ് വ്യാഴാഴ്ച (23) മുതൽ കടലിൽ കാണാതായത്.അപകടവിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പെട്രോൾ ബോട്ടും വള്ളവും ഉപയോഗിച്ച് വ്യാഴാഴ്ച തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.
വെള്ളിയാഴ്ച പൊള്ളേതൈ, ഓമനപ്പുഴ , തുമ്പോളി തുടങ്ങിയ സ്ഥലങ്ങളിൽ രാത്രി ഏഴ് മണിവരെ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.കോസ്റ്റ് ഗാർഡ് , നേവി എന്നിവരും തെരച്ചിലിൽ പങ്കെടുത്തു. റസ്ക്യൂ ബോട്ട് സംഭവ സ്ഥലത്ത് ലാന്റ് ചെയ്യുന്നുണ്ട്.
ജില്ലാ കളക്ടർ ഷാജി വി നായർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ എന്നിവരുടെ ഏകോപനത്തിലാണ് തിരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സീ റെസ്ക്യൂ ഗാർഡുമാരായ സെബാസ്റ്റ്യൻ, ജോസഫ്, പ്രൈസ് മോൻ, ജോൺ, ജിന്റോ, ലൈഫ് ഗാർഡായ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.





