തിരുവല്ല: ദേശീയപാതയേയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളായ കുറ്റൂർ-മനയ്ക്കച്ചിറ റോഡിലെയും, തിരുമൂലപുരം-കറ്റോട് റോഡിലെയും റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട റോഡ് ആഴ്ചകൾ പിന്നിട്ടിട്ടും തുറന്നു നൽകിയില്ല. ഇതോടെ റോഡ് ഗതാഗതം താറുമാറായി.
ടികെ റോഡിൽ മഞ്ഞാടിയിൽ കലുങ്ക് നിർമ്മാണം തുടരുന്നതിനാൽ വലിയവാഹനങ്ങൾ ഉൾപ്പെടെ തിരിച്ചുവിട്ടിരുന്നതിനാൽ പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു വരുന്ന്. അടിപ്പാതയിൽ വെള്ളം കയറിയതിയതോടെ ഇതുവഴിയുള്ള ഗതാഗതം റെയിൽവേ ഗേറ്റ് അടച്ച് നിരോധിച്ചിരുന്നു.
ആഴ്ചകൾ കഴിഞ്ഞിട്ടും അടിപ്പാതയിലെ വെള്ളം വറ്റിക്കാൻ റെയിൽവേ തയ്യാറാകാത്തതിനാൽ ഇപ്പോഴും ഗേറ്റുകൾ അടഞ്ഞു കിടക്കുകയാണ്. വെള്ളം വറ്റിച്ച് ഈ റോഡുകൾ തുറന്നു കൊടുത്തിരുന്നെങ്കിൽ ടി കെ റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
എന്നാൽ കുറ്റൂർ റെയിൽവേ അടിപ്പാതയിൽ റോഡിന് തെക്കുവശത്ത് വീതി കൂട്ടിയ ഫുട്പാത്തിലൂടെ വലിയ കാറുകൾ ഉൾപ്പെടെ കടന്നുപോകാൻ സാധിക്കുമെങ്കിലും ഈ ഭാഗത്തും രൂക്ഷമായ ഗതാഗതകുരുക്കും തർക്കങ്ങളും പതിവായി. അടിയന്തിരമായി വെള്ളക്കെട്ട് ഒഴിവാക്കി റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.