പാലാ: മൺസൂൺ ടൂറിസത്തിന്റെ പുത്തൻ സാധ്യതകൾക്ക് വാഗമൺ പൈൻമരക്കാടുകൾ വേദിയാകുന്നു. മഴ നനഞ്ഞ് വാഗമണ്ണിലെ പൈൻ മരക്കാട്ടിലെത്താൻ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശങ്ങളിലൊന്നായ വാഗമണ്ണിലെ പൈൻ വനങ്ങൾക്ക് പേരുകേട്ടതാണ്. ശരാശരി 15 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള അപൂർവ പൈൻ വനമാണ് ഇവിടെയുള്ളത്.
സാധാരണയായി ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലാണ് പൈൻ വനങ്ങൾ സാധാരണയായി കാണുന്നതെങ്കിൽ വാഗമണ്ണിൻ്റെ പ്രധാന ആകർഷണ കേന്ദ്രമാണ് പൈൻമരക്കാട്. ബ്രിട്ടീഷുകാരുടെ കാലത്താണ് പ്രദേശത്ത് പൈൻ മരങ്ങൾ നട്ടുപിടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. 200 ഏക്കറിലാണ് പൈൻ മരതോട്ടം. തണുപ്പ് കലർന്ന കാലാവസ്ഥയിൽ മരങ്ങൾ വളരുകയും വാഗമണ്ണിൻ്റെ സൗന്ദര്യത്തിൻ്റെ ഭാഗമാകുകയും ചെയ്യുന്ന അപൂർവകാഴ്ചയാണ്.
മൊട്ടക്കുന്നിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള കോലാഹലമേട്ടിലാണ് കാഴ്ചയുടെ വിരുന്നൊരുക്കി പൈൻ വാലിയുള്ളത്. റോഡരികിൽ വണ്ടിനിർത്തി മുന്നൂറ് മീറ്റർ നടന്നാൽ ഇവിടെയെത്താം. നടപ്പ് വഴിയോട് ചേർന്ന് നിരവധി കടകളുണ്ട്. ഇവിടേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.
മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പാസ് നിരക്ക്.






