മാവേലിക്കര: കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് മാവേലിക്കര മണ്ഡലത്തിൽ നടപ്പാക്കിയതെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുനർനിർമ്മിച്ച നൂറനാട് പടനിലം പൊതു മാർക്കറ്റിന്റെ പ്രവർത്തനോദ്ഘാടനം നൂറനാട് മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ എല്ലാ റോഡുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി.
ബിഎം ബിസി നിലവാരത്തിൽ അഞ്ച് മുതൽ പത്ത് വർഷം വരെ കേടുപാടുകൾ സംഭവിക്കാത്ത റോഡുകളാണ് നിർമ്മിച്ചിട്ടുള്ളത്. നൂറനാട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളും ഉയർന്ന നിലവാരത്തിലാണ് നിർമ്മിച്ചത്. എല്ലാ സ്‌കൂളുകൾക്കും കെട്ടിടങ്ങൾ ഉറപ്പുവരുത്താനും ആരോഗ്യ കേന്ദ്രങ്ങൾ നിർമ്മിക്കാനും സാധിച്ചു. പഴയ മാർക്കറ്റ് കെട്ടിടം ദയനീയ അവസ്ഥയിലായിരുന്നു. കാലാവസ്ഥയും സാങ്കേതിക തടസ്സവും പ്രതികൂലമായതോടെയാണ് നിർമ്മാണം പൂർത്തീകരിക്കാൻ രണ്ട് വർഷമെടുത്തത്. കെട്ടിടത്തിന് രണ്ടാം നിലയും അതിൽ 300 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയവും നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യമേഖലയുടെ വികസനം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് സംസ്ഥാനത്തുടനീളം നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേന നിർമിക്കുന്ന ആധുനികവും ശുചിത്വപൂർണ്ണമായ മത്സ്യമാർക്കറ്റുകളുടെ ശൃംഖലയിൽ ഉൾപ്പെടുത്തിയാണ് നൂറനാട് പഞ്ചായത്തിൽ പടനിലം പബ്ലിക് മാർക്കറ്റ് കെട്ടിടം നിർമിച്ചത്. 1.03 കോടി രൂപ ചെലവിൽ 3605 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമ്മാണം. 16 കടമുറികൾ, ഭിന്നശേഷി സൗഹൃദമായ നാല് ശുചിമുറികൾ എന്നിവയും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി.






