പത്തനംതിട്ട: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റാൻ സർക്കാർ തീരുമാനം. പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് സർക്കാരിൻ്റെയും സിപിഎമ്മിൻ്റയും തീരുമാനം.
മുൻ എംപി എ. സമ്പത്തിനെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കാനാണ് പുതിയ നീക്കം. ഇക്കാര്യത്തില്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തതായാണ് അറിയുന്നത്. കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ പിഎയായിരുന്നു എ സമ്പത്ത്.
ദേവസ്വം ബോർഡിലെ സിപിഐ പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണനെ പരിഗണിക്കുന്നതായും സൂചനയുണ്ട്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും തിരുവനന്തപുരം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമാണ് വിളപ്പില്‍ രാധാകൃഷ്ണന്‍. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഭരണസമിതിയെ നിശ്ചയിക്കും. നിലവിലുള്ള ഭരണസമിതിയുടെ അവസാന യോഗം ഈ മാസം 11 ന് ചേരും.
സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പി എസ് പ്രശാന്ത് ഉൾപ്പെടെയുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന തീരുമാനമെടുത്തിരിക്കുന്നത്. ഓർഡിനന്‍സ് ഇറക്കി ഒരു വര്‍ഷം കൂടി ഇതേ ഭരണ സമിതി തുടരട്ടെ എന്നായിരുന്നു രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ സര്‍ക്കാരിന്റെയും സിപിഎമ്മിൻ്റെയും തീരുമാനം.
എന്നാല്‍ ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നിലവിലെ ഭരണസമിതിയെ കൂടി പ്രതി സ്ഥാനത്ത് കാണുന്ന സാഹചര്യമുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കുന്നതിനാല്‍ ഈ ഭരണസമിതിയെ നിലനിര്‍ത്തുന്നത് ശരിയല്ലെന്ന തീരുമാനമാണ് സിപിഎം സ്വീകരിച്ചത് എന്നാണ് പുറത്തുവരുന്ന സൂചന.






