മല്ലപ്പള്ളി : ഈ വർഷത്തെ പടയണിക്കാലത്തിന് തെള്ളിയൂർക്കാവ് പാട്ടമ്പലത്തിൽ തുടക്കമായി. കീരിക്കാട്ട് അശോക് ആർ കുറുപ്പ് ആചാരപരമായി ചൂട്ടു വെച്ചാണ് പടയണിക്ക് തുടക്കം കുറിച്ചത്. ഇന്നലെ ക്ഷേത്രത്തിലെ പാട്ടമ്പലം പടയണിക്കളത്തിൽ തപ്പ് വാദ്യത്തിൽ ദീപകൊട്ടിയാണ് നിലവിളക്കിൽ നിന്ന് ചൂട്ടുകറ്റയിലേക്ക് ദീപം പകർന്നത്.
തുടർന്ന് ചൂട്ടുകറ്റക്ക് അകമ്പടിയായി പടയണിക്കാർ ആർപ്പോ…ഇയ്യോ… വിളിയോടെ പാട്ടമ്പലം വലംവെച്ചു. പിന്നീട് കരക്കാരും മുറിക്കാരും വന്നിട്ടുണ്ടോ. ചൂട്ടവെക്കട്ടെ എന്ന് മൂന്നു വട്ടം അനുവാദം ചോദിച്ച് പാരമ്പര്യ അവകാശിയാണ് കളത്തിൽ ചൂട്ട് വെച്ചത്. പിന്നീട് പുലവൃത്തം തുള്ളൽ. പിന്നാലെ ഗണപതി, പിശാച് കോലങ്ങൾ കളത്തിൽ എത്തി. ആറു രാത്രി വരെ നീളുന്ന പടയണിയിൽ 22ന് നടക്കുന്ന ചൂരൽ അടവിയാണ് സവിശേഷമായ ആചാരം. ഞായറാഴ്ച രാത്രി ഗണപതി, യക്ഷി, പക്ഷി, മാടൻ, മറുത എന്നീ പഞ്ചകോലങ്ങൾ കളത്തിൽ തുള്ളി ഒഴിയും.
22ന് വൈകിട്ട് 4ന് പകലടവി ഉണ്ടാകും. മലവേലൻ മലദൈവങ്ങളെ കളത്തിൽ വിളിച്ചിറക്കുന്ന മലയൂട്ട് പ്രധാന ചടങ്ങാണ്.തുടർന്ന് പന, കമുക് എതിരേൽപ്പ്. രാത്രി 10ന് ആദ്യഭൈരവിയും കുതിരകളും കളത്തിൽ എത്തും. 12ന് വെച്ചൊരുക്ക്.തുടർന്ന് ചൂരൽ അടവി. മുള്ളുകൾ നിറഞ്ഞ ചൂരൽ ഒടിച്ചുതുള്ളുമ്പോൾ ഭഗവതിക്ക് നിണബലിയേകുന്നു എന്നാണ് വിശ്വാസം..
23നും 24നും വഴിപാട് കോലങ്ങൾ തുള്ളി ഉറയും. വല്യപടയണി ദിനമായ 25ന് വൈകിട്ട് ദീപാരാധനക്ക് ശേഷം കാവിൽ അമ്മയും കാലേക്ഷിയമ്മയും രണ്ടുജീവിതകളിൽ കളത്തിലേക്ക് എഴുന്നള്ളും. പിന്നീട് പുലരുവോളം പടയണിയാണ്. ഏഴാം ദിനമായ 26ന് പുലർച്ചെ മംഗളകോലം ആടുന്നതോടെ പടയണിക്ക് ചൂട്ട ണയും. പിന്നീട് തിരികെ ഭഗവതിമാർ ക്ഷേത്രത്തിലേക്ക് മടങ്ങും. വൈകിട്ട് 41-ആം കളമെഴുതിപ്പാട്ട് നടത്തുന്നതോടെ ചടങ്ങുകൾ സമാപിക്കും.






