ശബരിമല : ശബരിമലയിൽ തിരക്കുള്ള ദിവസങ്ങളിൽ പോലും സുഖദർശനം ഉറപ്പാക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡെന്ന് പ്രസിഡന്റ് കെ. ജയകുമാർ. ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാൽ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബാക്കി എല്ലാം ഭംഗിയായി നടന്നു. പോലീസും ജീവനക്കാരും ഒത്തൊരുമിച്ചു കഴിഞ്ഞ 40 ദിവസവും സുഗമദർശനം ഉറപ്പാക്കിയെന്നും കെ. ജയകുമാർ പറഞ്ഞു.
40 ദിവസം കൊണ്ട് 30 ലക്ഷത്തിലേറെ ഭക്തർ വന്നുപോയി. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയിൽ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാൾ കൂടുതലാണിത്. ഭക്തരുടെ വർധിച്ച വിശ്വാസമാണിതിൽ പ്രതിഫലിക്കുന്നത്.
സദ്യ ഉൾപ്പെടുത്തി അന്നദാനത്തിൽ ചെറിയ ഭേദഗതികൾ വരുത്താനായി. അന്നദാനപ്രഭുവായ അയ്യപ്പനെ കാണാൻ വരുന്ന ഭക്തർക്കു രുചികരമായ ഭക്ഷണം നൽകുക എന്ന ചിന്തയാണ് ഈ മാറ്റത്തിനു പിന്നിൽ.
പരാതികൾ അപ്പേപ്പോൾ പരിഹരിക്കുന്ന നിലപാടാണ് ബോർഡും എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും സ്വീകരിച്ചിട്ടുള്ളത്. കോടതിയുടെ സമയോചിത നിർദേശങ്ങൾ പൂർണമായി പാലിച്ചുപോകുന്നതിൽ ശ്രദ്ധിച്ചിട്ടുണ്ട്. നിർദേശങ്ങൾ അപ്പപ്പോൾ പാലിച്ചുപോകുന്നതുകൊണ്ട് കോടതിയുടെ വലിയ വിമർശനങ്ങൾ ഉണ്ടായിട്ടില്ല.
അരവണ പ്രസാദം ആദ്യം മുപ്പതും നാൽപതും നൽകിയിരുന്നു. പിന്നീടത് ഇരുപതും പത്തും ആയി. അതിൽ ഭക്തർക്കുണ്ടായ നിരാശ പരിഹരിക്കുന്നതിനുള്ള നടപടികൾ ബോർഡ് സ്വീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച നട അടയ്ക്കുമ്പോൾ മുതൽ അരവണയുടെ ഉൽപാദനത്തിൽ വർധന വരുത്തും. മകരവിളക്കിനായി നട തുറക്കുമ്പോൾ 12 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരമുണ്ടാകും. പത്ത് എന്ന നിയന്ത്രണം തുടർന്നാൽ ശേഷിക്കുന്ന കാലയളവിൽ പ്രശ്‌നമുണ്ടാകില്ല. കൂടുതൽ വേണ്ടവർക്ക് ജനുവരി 20ന് ശേഷം തപാൽമാർഗം അയക്കുന്നതിനുള്ള നടപടികൾ ബോർഡ് സ്വീകരിക്കും. ഡിസംബർ 29ന് നടക്കുന്ന ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
മകരവിളക്കുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പമ്പയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. 29ന് തിരുവനന്തപുരത്ത് വനംവകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. പുല്ലുമേട്, കാനപാത വഴിയുള്ള പ്രശ്‌നങ്ങൾ ഈ 15 ദിവസം കൊണ്ടു പരിഹരിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.






