തിരുവല്ല: കാൽ നൂറ്റാണ്ട് കാലമായി കാട് മൂടി കിടന്നിരുന്ന പുളിക്കീഴ് കടവിന് ശാപമോക്ഷം. നെടുമ്പ്രം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന പുളിക്കീഴ് പാലത്തിൻറെ താഴെയായുള്ള കടവിനാണ് ശാപമോക്ഷം ലഭിച്ചത്. പ്രദേശവാസികൾക്ക് പുറമേ നൂറുകണക്കിന് പേർ വേനൽക്കാലത്ത് അടക്കം കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഉപയോഗിച്ചിരുന്ന കടമായിരുന്നു ഇത്.
കടവ് കാടുമുടിയതോടെ നീർനായ ശല്യം വർദ്ധിച്ചു. പലർക്കും നീർനായയുടെ കളിയേറ്റിട്ടുണ്ട്. ഇതോടെ പ്രദേശവാസികൾ കടവിനെ കയ്യൊഴിഞ്ഞു. കാട് മൂടിയ കടവ് വൃത്തിയാക്കണം എന്നത് നാളുകളായി നീണ്ട ആവശ്യമായിരുന്നു. പ്രദേശവാസികളുടെ ആവശ്യപ്രകാരം വാർഡ് മെമ്പർ വൈശാഖ് അയ്യപ്പൻറെ നേതൃത്വത്തിൽ ജെസിബി അടക്കം ഉപയോഗിച്ച് കടവ് വൃത്തിയാക്കി.
കുളിക്കടവിനോട് ഒപ്പം കർക്കിടക വാവുബലി തർപ്പണത്തിനുള്ള സൗകര്യം കൂടി ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ വൈശാഖ് അയ്യപ്പൻ പറഞ്ഞു.






