പത്തനംതിട്ട: മഞ്ഞിനിക്കര ദയറായില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാള്‍ ഫെബ്രുവരി 8 മുതല്‍ 14 വരെ നടക്കും. ഭാരവാഹികളായ മഞ്ഞിനിക്കര ദയറായുടെ തലവനും ദക്ഷിണ മേഖല സിംഹാസന പള്ളികളുടെ മെത്രാപ്പൊലീത്തായും പെരുന്നാള്‍ കമ്മറ്റിയുടെ ചെയര്‍മാനുമായ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കമാണ്ടര്‍ റ്റി. യു കുരുവിള, കണ്‍വീനര്‍ ജേക്കബ്ബ് തോമസ് കോറെപ്പിസ്കോപ്പാ മാടപ്പാട്ട്, മീഡിയ പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വാഴമുട്ടം എന്നിവര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ പെരുന്നാളിന് യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് ജോസഫ് ബാവായും, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക ശ്ലൈഹീക പ്രതിനിധിയും യാക്കോബായ സുറിയാനി സഭയിലെ എല്ലാ തിരുമേനിമാരും മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും.
8-ന് രാവിലെ 8ന് മഞ്ഞിനിക്കര ദയറാ കത്തീഡ്രലില്‍ ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും.
വൈകിട്ട് 5.30ന് വിശുദ്ധ മോറാന്‍റെ കബറിടത്തില്‍ നിന്നും ഭക്തിനിര്‍ഭരമായി കൊണ്ടുപോകുന്ന പതാക 6 മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മഞ്ഞിനിക്കര ദയറാധിപന്‍ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തും.
9 മുതല്‍ എല്ലാ ദിവസങ്ങളിലും രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30ന് വിശുദ്ധ കുര്‍ബ്ബാനയും 12.30ന് ഉച്ചനമസ്ക്കാരവും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്ക്കാരവും ഉണ്ടായിരിക്കും.
9-ന് വൈകിട്ട് 6.30ന് ഗാനശുശ്രുഷ, 7 മണിക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം തുടര്‍ന്ന് ഫാ. ബേസില്‍ പര്യാത്തുപറമ്പില്‍, കോതമംഗലത്തത്തിന്റെ പ്രസംഗം
10-ന് രാവിലെ 9.30ന് തുമ്പമണ്‍ ഭദ്രാസന വനിതാ സമാജം ധ്യാനയോഗം മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത മോര്‍ ക്ലീമീസ് കുര്യാക്കോസ് ധ്യാനം നയിക്കും. വൈകിട്ട് 6.30ന് ഗാന ശുശ്രുഷയും 7 മണിക്ക് പ്രസംഗം (ഫാ. സഞ്ചു മാനുവല്‍)
11-ന് വൈകിട്ട് 6 മണിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ എസ്. ഐ.എ.എസ്. നിര്‍വ്വഹിക്കും. 94 നിര്‍ദ്ധനരായ ആളുകള്‍ക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. അതിനു ശേഷം 7 മണിക്ക് ഗാന ശുശ്രുഷയും 7.30ന് ഫാ. ഷിബു ചെറിയാന്‍ ( എം. എസ്. ഒ. റ്റി. സെമിനാരി, മുളന്തുരുത്തി) പ്രസംഗിക്കും.
12-ന് രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരം, 7.30ന് വി.കുര്‍ബ്ബാന, വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന. 13-ന് രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരവും 7.30ന് ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് ജോസഫ് ബാവാ തിരുമനസ്സിലെ മുഖ്യ കാര്‍മ്മികത്വത്തിലും പൗരസ്ത്യ സുവിശേഷം സമാജത്തിന്‍റെ മോര്‍ ക്രിസോസ്റ്റമോസ് മര്‍ക്കോസ്, ക്നാനായ ഭദ്രാസനത്തിന്‍റെ മോര്‍ ഈവാനിയോസ് കുര്യാക്കോസ് എന്നീ തിരുമേനിമാരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന.
13-ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരെ രാവിലെ 6 മണിക്ക് മഞ്ഞിനിക്കര കുരിശുംതൊട്ടിയിലും ഉച്ചകഴിഞ്ഞ് 3 മണിക്ക് ഓമല്ലൂര്‍ കുരിശിങ്കലിൽ തിരുമേനിമാരും മോര്‍ സ്തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളിലെ അംഗങ്ങളും ചേര്‍ന്നു സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും.
വൈകിട്ട് 5 മണിക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും തിരുമേനിമാരുടെയും കാര്‍മ്മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന. തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവാ അദ്ധ്യക്ഷത വഹിക്കും.
അഖില മലങ്കര അടിസ്ഥാനത്തില്‍ സണ്ടേസ്കൂളില്‍ എറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടിക്കുള്ള സെന്‍റ് ഏലിയാസ് ത്രിതീയന്‍ ഗോള്‍ഡ് മെഡല്‍ ദാനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും.
തീര്‍ത്ഥാടക സംഘത്തിന്‍റെ അവാര്‍ഡുകള്‍ മോര്‍ ദീയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും തുമ്പമണ്‍ ഭദ്രാസനത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായും വിതരണം ചെയ്യും.
14-ന് പുലർച്ചെ 3 മണിക്ക് വിശുദ്ധ കുര്‍ബ്ബാന, 5.15ന് പ്രഭാത പ്രാര്‍ത്ഥന, 5.45ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന തുടര്‍ന്ന് 8.30ന് വിശുദ്ധ കുര്‍ബ്ബാന, ധുപ പ്രാര്‍ത്ഥന, 10.30ന് സമാപന റാസായും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.
21-ന് പുണ്യശ്ലോകനായ മോര്‍ യൂലിയോസ് ഏലിയാസ് ബാവായുടെ 64-ാമത് ദുഖ്റോനോ പെരുന്നാളോടുകൂടി ഈ വര്‍ഷത്തെ മഞ്ഞിനിക്കര പെരുന്നാള്‍ സമാപിക്കും.






