ആലപ്പുഴ: ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന പദ്ധതിയാണ് വേമ്പനാട് കായൽ പുനരുജ്ജീവനമെന്ന് ജസ്റ്റിസ് കെ സുകുമാരൻ. ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി വേമ്പനാട് പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ സമർപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഹോട്ടൽ റോയൽ പാർക്കിൽ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യനുണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും വികസനപ്രവര്‍ത്തനങ്ങളായി തന്നെ കണക്കാക്കിയുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വേമ്പനാട് കായല്‍ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയും മുന്നിട്ടിറങ്ങുകയും ചെയ്ത ജില്ലാ ഭരണകൂടത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അധ്യക്ഷനായി. വേമ്പനാട് കായല്‍ സംരക്ഷണം തുടര്‍പ്രവര്‍ത്തനമാക്കി മാറ്റണമെന്നും ജലാശയങ്ങളെ മലിനമാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ നിലകൊള്ളേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ അലക്സ് വർഗീസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വേമ്പനാട് കായൽ പുനരുജ്ജീവനമെന്നത് ഏതാനും ദിവസങ്ങൾ കൊണ്ട് പൂർത്തിയാകുന്ന ലക്ഷ്യമല്ലെന്നും പത്തുവർഷം നീളുന്ന പദ്ധതിയായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും അതിന് തദ്ദേശസ്ഥാപനങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. നിലവിൽ മികച്ച രീതിയിലാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ മുൻ ഡിജിപി ഹോർമിസ് തരകൻ വിശിഷ്ടാതിഥിയായി.






