ആലപ്പുഴ: ലോകത്തിലെ ചെലവേറിയ ആധുനിക ചികിത്സാരീതികൾ സാധാരണക്കാരന് പ്രാപ്യമാക്കുവാൻ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി ലിമിറ്റഡ് (ഹോംകോ) രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ വലിയ കലവൂരിലെ പുതിയ മരുന്ന് നിർമാണ ഫാക്ടറിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ആശുപത്രികളിൽ സാധാരണക്കാരന് റോബോട്ടിക് ശസ്ത്രക്രിയ, കരൾ മാറ്റിവയ്ക്കൽ തുടങ്ങിയ ലക്ഷങ്ങൾ വിലവരുന്ന ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിച്ചു. സർക്കാർ കിഫ്ബി ആവിഷ്കരിച്ചതിലൂടെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ കഴിഞ്ഞു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആലപ്പുഴ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം. ചെങ്ങന്നൂർ, ചെട്ടികാട്, ചേർത്തല, തുറവൂർ തുടങ്ങിയ സർക്കാർ ആശുപത്രികളുടെ വൻ വികസന മുന്നേറ്റത്തിന് കിഫ്ബി വഴിയൊരുക്കിയെന്നും മന്ത്രി പറഞ്ഞു.
ഹോംകോയുടെ വിറ്റുവരവ് 100 കോടി രൂപയ്ക്ക് മുകളിൽ എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞവർഷം 46 കോടി രൂപയുടെ വിറ്റുവരവാണ് ഹോംകോ നടത്തിയത്. 13 കോടി രൂപയുടെ ലാഭവും നേടിയെടുക്കാൻ സാധിച്ചു. തൊഴിലാളികളുടെ അധ്വാനത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമാണ് ഈ നേട്ടമെന്നും മന്ത്രി പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായി.






