തിരുവനന്തപുരം: ക്ലിഫ് ഹൗസിനു മുന്നിൽ പ്രതിഷേധ ജ്വാലയായി അയ്യപ്പ ജ്യോതി. നാടിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ ബിജെപി സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
പുണ്യക്ഷേത്രമായ ശബരിമലയില്‍ സ്വര്‍ണം കൊള്ളയടിച്ചിട്ട് ആറുമാസം കഴിഞ്ഞു. എന്നിട്ടും ഈ കൊള്ളയ്‌ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ എസ്‌ഐടിക്ക് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ജനങ്ങളെ വിഢിയാക്കാന്‍ മുഖ്യമന്ത്രി എന്ത് തന്ത്രം പയറ്റിയാലും ബിജെപി അനുവദിക്കില്ല.
ശബരിമല കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും 2018ല്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തണമെന്നും വിശ്വാസ സംരക്ഷത്തിനായി സമരം ചെയ്തവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സ്വര്‍ണ്ണക്കൊള്ളയുടെ പേരില്‍ ശബരിമല തന്ത്രിയെ നിയമസഭയിലടക്കം അപമാനിച്ചവരാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവുമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനേയും അടൂര്‍ പ്രകാശിനെയും രഹസ്യമായി ചോദ്യം ചെയ്ത എസ്‌ഐടി, വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിച്ച ശബരിമല തന്ത്രിയെ 41 ദിവസം ജയിലിലിട്ടു.
സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം സ്വതന്ത്ര്യവും നിഷ്പക്ഷവുമായ ഏജന്‍സിയെ ഏല്‍പ്പിക്കണം എന്നത് വിശ്വാസികളില്‍ നിന്നുയരുന്ന ആവശ്യമാണ്. സിബിഐ അന്വേഷിച്ചാല്‍ മാത്രമേ കുറ്റക്കാര്‍ പിടിയിലാവൂ. കടകംപള്ളി സുരേന്ദ്രനും വി എന്‍ വാസവനും അടക്കമുള്ളവരുടെ പങ്ക് പുറത്തു വരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്, ശോഭ സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് കെ സോമന്‍, സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയന്‍, സൗത്ത് പ്രസിഡണ്ട് മുക്കംപാലമൂട് ബിജു, നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് റെജികുമാര്‍ എന്നിവർ പ്രസംഗിച്ചു.






