ന്യൂഡല്‍ഹി: യുഎസ്- ഇസ്രയേല്‍ ഇറാനുമായി നടത്തുന്ന യുദ്ധം വലിയ ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് ഇന്ത്യയെ തള്ളിവിടുമെന്ന് ഭയപ്പെടുന്നതിനിടയില്‍ അത്ഭുതകരമായ ഒരു ഡീല്‍ ഉണ്ടാക്കി മോദി സര്‍ക്കാര്‍. റഷ്യയില്‍ നിന്നും രണ്ടു കോടി ബാരല്‍ അസംസ്കൃത എണ്ണ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
ആദ്യഘട്ടമായി 14 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ ഉടനെ ഇന്ത്യയില്‍ എത്തും. ഒഡ്യൂണ്‍ എന്ന റഷ്യന്‍ കപ്പല്‍ 7.3 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണയുമായി ഒഡിഷയിലെ പാരാദിപ് തുറമുഖത്ത് ബുധനാഴ്ച എത്തിയിരുന്നു. മറ്റൊരു റഷ്യന്‍ എണ്ണക്കപ്പലായ മട്ടാറി എഴ് ലക്ഷം ബാരല്‍ അസംസ്കൃത എണ്ണയുമായി വ്യാഴാഴ്ച ഗുജറാത്തിലെ വാഡിനാര്‍ തുറമുഖത്തും എത്തിയിട്ടുണ്ട്.
ഇത് ഉടനെ ഇറക്കും. ഈ ചരക്കുകള്‍ ഇറക്കിത്തുടങ്ങി. ഉറാല്‍സ് എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് റഷ്യയുടെ അസംസ്കൃത എണ്ണ. ഇത് ശുദ്ധീകരിക്കാന്‍ പറ്റുന്ന എണ്ണശുദ്ധീകരണ ശാലകളാണ് റിലയന്‍സും നയാര എനര്‍ജിയും ഇന്ത്യന്‍ ഓയിലും.
വരും ആഴ്ചകളില്‍ റഷ്യന്‍ എണ്ണ ഹോര്‍മുസ് കടലിടുക്കിലൂടെയല്ലാതെ എത്തിക്കാനും ഇന്ത്യ ആലോചിക്കുന്നു. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ എന്നിവിടങ്ങളില്‍ നിന്നും എണ്ണ ലഭിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് റഷ്യയുടെ എണ്ണയെ വീണ്ടും ആശ്രയിക്കുന്നത്. 140 കോടിജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയെ ബാധിക്കുന്നത് ഏത് വിധേയനെയും തടയുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇറാന്റെ ആക്രമണം മൂലം വാതകോല്‍പാദനം ഖത്തര്‍ നിര്‍ത്തിവെച്ചതിനാല്‍ ഗ്യാസ് റഷ്യയില്‍ നിന്നും വാങ്ങാനും ആലോചനയുണ്ട്. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യയ്‌ക്ക് 95 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്നും രണ്ട് കോടി ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാനാണ് ഇന്ത്യയുടെ നീക്കം.
നിലവിൽ ഇന്ത്യയുടെ പക്കലുള്ള എണ്ണശേഖരം ഏകദേശം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വരും ആഴ്ചകളിൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ ഇന്ധനക്ഷാമത്തിന് താൽക്കാലിക പരിഹാരമാകും.






