കോട്ടയം: ജനശതാബ്ദി എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്ത് റെയിൽവേ സംരക്ഷണ സേന. പിറവം റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിന് കല്ലെറിഞ്ഞ കേസിലെ പ്രതിയായ പശ്ചിമ ബംഗാൾ നദിയ നഗറുഖ ഹൈഘിപാര ഹർപാനിയ ജില്ലയിൽ പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആർ.പി.എഫ് എസ്.എച്ച്.ഒ എൻ എസ് സന്തോഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് ആറരയോടെയാണ് പിറവം റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് ജനശതാബ്ദി എക്സ്പ്രസ്സിന്റെ ഡി-7 കോച്ചിനു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ 104 നമ്പർ സീറ്റിലെ വനിതാ യാത്രക്കാരിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ട്രെയിനിൻ്റെ ഇടത് ഭാഗത്തു നിന്നാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ഇവരുടെ ഇടത് കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് കല്ലേറുണ്ടായതായി വിവരം ലഭിച്ച ട്രാക്കിനു സമീപം ആർ.പി.എഫ് സംഘം പരിശോധന നടത്തി. പിന്നീട് റെയിൽവേ ട്രാക്കിനടുത്ത് അനധികൃതമായി നിലയുറപ്പിച്ചിരുന്ന രണ്ട് യുവാക്കളെ ശ്രദ്ധിച്ചു. സംഭവ സ്ഥലത്തേക്ക് എത്തിയപ്പോൾ അവരിൽ ഒരാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്ന വെല്ലൂർ കാഞ്ചിരത്ത് അക്ഷയ് കുമാറിനെ (18) ആർ.പി.എഫ് സംഘം പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്.






