പത്തനംതിട്ട: ചെന്നീർക്കര ഊന്നുകൽ വെട്ടോലിമലയിൽ പ്രവർത്തിക്കുന്ന എലോഹിം വർഷിപ് സെന്ററിൽ താമസിച്ചു പഠിച്ചുവന്നിരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതികളായ മൂന്നു പേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നീർക്കര മുട്ടത്തുക്കോണം പുല്ലാമല ഇരുന്ന കുഴിക്കൽ പുതുവേലിൽ വീട്ടിൽ റെജി സോളമൻ (42), പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി ചരിവ് കാലായിൽ ബെന്നി ബാബു (38), കൊല്ലം പൂയപ്പള്ളി കാറ്റാടി മരുതമൺപള്ളിയിൽ സിജോ കുഞ്ഞുമോൻ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇടുക്കി അമ്പലമേട് സ്വദേശിയായ 17 കാരനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ ഇവരെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനുശേഷം എരുമേലി സ്വദേശിയായ 15 കാരനെ 2025 ഡിസംബർ മാസം മോഷണക്കുറ്റം ആരോപിച്ച് പലതവണ ഉപദ്രവിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ മൂന്നുപേർ തന്നെയാണ് ആ കേസിലും പ്രതികൾ ആയിട്ടുള്ളത്.
ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിൻ്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്ന് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് മൂന്നു പ്രതികളെയും ഇലവുംതിട്ട പോലീസ് പിടികൂടി. എസ് എച്ച് ഒ അനീഷ് കരിം , എസ് ഐ ഉണ്ണികൃഷ്ണൻ , എസ് സി പി ഒ മാരായ ധനൂപ് , ശ്രീരാജ് സിപിഒ മാരായ അജിത്ത്, വിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു





