എടത്വ: വിളവെടുത്ത ശേഷം പാടത്ത് കൂട്ടിയിട്ട നെല്ല് മോഷണം പോയതായി പരാതി. പാട്ട കർഷകനായ പച്ച സ്വദേശി ജിനു സെബാസ്റ്റ്യനാണ് എടത്വാ പോലിസിൽ പരാതി നൽകിയത്. തലവടി കൃഷിഭവൻ പരിധിയിൽ വരുന്ന മകരച്ചാൽ പാടത്തെ വിളവെടുത്ത നെല്ലാണ് മോഷണം പോയത്. ശനിയാഴ്ച വിളപ്പെടുത്ത നെല്ല് വൈകിട്ടോടെ മുടിയിട്ട് വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു. രാത്രിയിൽ മഴ പെയ്തതിനെ തുടർന്ന് ഇന്നലെ പുലർച്ചെ പാടത്ത് എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്.
നെല്ല് മുട്ടിയിട്ട പടുത മാറ്റിയ നിലയിലും ഒരു ഭാഗത്തു നിന്ന് നെല്ല് വാരിയ നിലയിലുമായിരുന്നു. ജിനു സെബാസ്റ്റ്യൻ പാടശേഖര സമിതി പ്രസിഡൻ്റ് ജോർജ് സെക്കറിയ, സെക്രട്ടറി സ്റ്റാൻലി എന്നിവരെ വിവരം ധരിപ്പിച്ചു. തുടർന്ന് കർഷകനും സമതി ഭാരവാഹികളും എടത്വാ പോലീസിൽ പരാതിപ്പെട്ടു.
പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. ഏകദേശം 5 കിൻ്റൽ നെല്ല് നഷ്ടമായെന്നാണ് പ്രഥമിക വിലയിരുത്തൽ.






