കൊല്ലം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് രണ്ട് കായിക വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്. ഹോക്കി താരങ്ങളും വള്ളിക്കീഴ് ഗവ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളുമായ രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14), വള്ളിക്കീഴ് സ്വദേശി ചിഞ്ചുലക്ഷ്മി(14) എന്നിവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകീട്ട് 6.30ന് ആശ്രാമത്താണ് അപകടമുണ്ടായത്. കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ മകൻ കെ കെ ശ്രീകൃഷ്ണയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.
വേനൽക്കാല ക്യാമ്പിൽ പങ്കെടുത്തശേഷം ലിങ്ക് റോഡിലെ നടപ്പാതയിലൂടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് ഭാഗത്തേക്കു പോയ കുട്ടികളെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചിഞ്ചുലക്ഷ്മി അഷ്ടമുടിക്കായലിലേക്കു തെറിച്ചുവീണു.ധനലക്ഷ്മി നടപ്പാതയിലെ കമ്പിയിൽ കുടുങ്ങി.ഗുരുതരമായ പരിക്കേറ്റ രണ്ടുപേരെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.കാർ ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശിയായ നിയമവിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.






