പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കി പത്തനംതിട്ട ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളുടെയും തത്സമയ നിരീക്ഷണവുമായി വെബ്കാസ്റ്റിംഗ് സംവിധാനം. കലക്ടറേറ്റിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച ജില്ലാതല കണ്‍ട്രോള്‍ റൂമിൽ ജില്ലയിലെ 1207 പോളിംഗ് ബൂത്തുകളിലെയും പ്രവർത്തനം ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണന്റെ മേൽനോട്ടത്തിൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
വോട്ടെടുപ്പ് നടപടിക്രമം സുതാര്യവും കാര്യക്ഷമവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നിരീക്ഷണമെന്ന് ജില്ല കലക്ടർ പറഞ്ഞു. ഗവി, ആവണിപ്പാറ, കൊച്ചു പമ്പ എന്നീ ഷാഡോ പോളിംഗ് ബൂത്തുകളിൽ ഓഫ്‌ലൈൻ വീഡിയോ റെക്കോഡിങ് ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനത്തിലൂടെ തത്സമയവിവരം ലഭ്യമാക്കുന്നു. പോളിംഗ് ബൂത്തുകളിൽ പ്രശ്നങ്ങളുണ്ടായാൽ തത്സമയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തും.
ബൂത്തുകള്‍ക്ക് അകത്തും പുറത്തുമായി സ്ഥാപിച്ച കാമറ ദൃശ്യങ്ങളാണ് കണ്‍ട്രോള്‍ റൂമിലെ 20 വ്യൂവിംഗ് സൂപ്പര്‍വൈസര്‍മാര്‍ തത്സമയം നിരീക്ഷിക്കുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലെയും ബൂത്തുകളിലെ ദൃശ്യം പരിശോധിക്കാന്‍ മൂന്ന് വീതം വലിയ സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു സ്‌ക്രീനില്‍ ഒരേസമയം 16 കാമറ ദൃശ്യം കാണാം.
ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പോളിംഗ് ശതമാനം തത്സമയം, സ്ക്വാഡുകളുടെ പ്രവർത്തനം എന്നിവയും അറിയാം. ജില്ല ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ വൈഭവ് ഭരദ്വാജ്, ജില്ല ഐ ടി മിഷൻ കോർഡിനേറ്റർ സി എം ഷംനാദ്, ഐ ടി കോർഡിനേറ്റർ എ വൈ നന്ദു, കൺട്രോൾ റൂം നോഡൽ ഓഫീസർ എൽ എസ് ബൈജു, കോ ഓർഡിനേറ്റർ ജി കെ സന്ദീപ്, തിരഞ്ഞെടുപ്പ് സൂപ്രണ്ടു മാരായ കെ എസ് സിറോഷ്, ഷിബു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം.
പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരായ മോനിഷ ബാനര്‍ജി, ബ്രംനീത് കൗര്‍ എന്നിവർ കൺട്രോൾ റൂം സന്ദർശിച്ചു.തിരഞ്ഞെടുപ്പ് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ എസ് നസിയ, എം സി സി നോഡൽ ഓഫീസർ കൂടിയായ ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ജി സുരേഷ് ബാബു എന്നിവർ ജില്ല കലക്ടർക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.






