കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ നായർ സമുദായത്തോട് ചേർന്ന് നിൽക്കുന്ന ഡിഎസ് ജെ പി (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)യെ എൻഡിഎ ഘടകകക്ഷിയാക്കിയത് മുന്നണിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്ന് നിരീക്ഷകർ. സംസ്ഥാനത്ത് 17 ശതമാനം വോട്ടുബാങ്കുള്ള നായർ സമുദായത്തെ കൂടെ നിർത്തുന്ന ഡിഎസ്ജെപി, ഘടകകക്ഷി ആയതിനുശേഷം സമുദായത്തിന്റെ ശക്തികേന്ദ്രങ്ങളിൽ പ്രചരണം ശക്തമാക്കിയിരുന്നു.
നവോത്ഥാന നായകനായ മന്നത്ത് പത്മനാഭൻ ചിത്രവും വഹിച്ചുള്ള പാർട്ടിയുടെ രഥം പാലക്കാട് നിന്ന് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ നേതാക്കളോടൊപ്പം പര്യടനം നടത്തിയിരുന്നു. കേരളത്തിൽ കൊല്ലത്ത് 31 ശതമാനവും കണ്ണൂരിൽ 24, തിരുവനന്തപുരത്തും പാലക്കാട്ടും വയനാട്ടിലും ഏകദേശം 20 ശതമാനവും നായർ വോട്ടുകൾ മുന്നണിക്കായി സമാഹരിക്കാനായതായി അധ്യക്ഷൻ കെ.എസ്.ആർ. മേനോൻ പറഞ്ഞു.
പ്രധാനമായും പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ഗുരുവായൂർ, ആലുവ, തിരുവല്ല, ആറന്മുള, ചങ്ങനാശ്ശേരി, ഹരിപ്പാട് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഡിഎസ്ജെപി കാമ്പയിൻ. തിരുവനന്തപുരത്ത് നേമം, തിരുവനന്തപുരം സെട്രൽ, വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര, കാട്ടാക്കട, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലും ഡിഎസ്ജെപിയുടെ സാന്നിധ്യമുണ്ടായിരുന്നു.
ഡിഎസ്ജെപിയുടെ അംഗങ്ങൾ 90 ശതമാനവും നായർ സർവീസ് സൊസൈറ്റിയുടെ അംഗങ്ങൾ ആണെന്നതും, എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ പാർട്ടി പ്രസ്താവനകൾ ഇറക്കാറില്ല എന്നതും ശ്രദ്ധേയമാണ്.






