കോഴിക്കോട് : ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. ഏപ്രിൽ 13 മുതലാണ് വിഷ്ണുവിനെ വീട്ടിൽനിന്ന് കാണാതായത്. ലോൺ ആപ്പുകളിൽ നിന്നും പിന്നീട് ബ്ലേഡ് പലിശക്കാരിൽ നിന്നും വിഷ്ണു പണം കടമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഭീഷണികളെത്തുടർന്ന് യുവാവ് നാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണു കൂടെയുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ ഫോൺ വാങ്ങി കുടുംബത്തെ വിളിച്ച് സംസാരിക്കുകയായിരുന്നു. വീട്ടിലേക്ക് വരുന്നില്ലെന്ന് ആദ്യം പറഞ്ഞ വിഷ്ണു കുടുംബാംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി പയ്യന്നൂർ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു .പയ്യന്നൂരിൽനിന്ന് വിഷ്ണുവിനെ വടകര പോലീസ് സ്റ്റേഷനിലെത്തിക്കും.





