കോട്ടയം: അതിരുകടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. മുണ്ടത്തിക്കോട് വെടിക്കെട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ബാവയുടെ പ്രതികരണം. മതങ്ങളും മനുഷ്യരും വിവേകപൂർണമായ തീരുമാനം എടുക്കണമെന്ന് ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
സഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് കാതോലിക്ക ബാവ നിർദേശിച്ചു. ഒരു വർഷത്തെ പെരുന്നാളുകൾക്ക് കരുതി വെക്കുന്ന തുക ഉപയോഗിച്ച് ഒരു ഭവനം നിർമ്മിച്ച് മാതൃക തീർക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 14 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്താനാണ് തീരുമാനം. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും.





