തൃശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണപുരകളിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മകളുടെ പേരിലുള്ള ട്രസ്റ്റ് വഴി ഓരോ ലക്ഷംവീതം നൽകുമെന്ന് മാനേജിങ് ട്രസ്റ്റിയും സുരേഷ് ഗോപിയുടെ ഭാര്യയുമായ രാധിക സുരേഷ് ഗോപി അറിയിച്ചു.
ഈ സഹായം നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ലെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നുവെന്നും രാധിക പറഞ്ഞു
മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണിൽ, ആ കലയ്‌ക്കായി ജീവിതം സമർപ്പിച്ചവർക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു.
കേവലം ഒരു ആഘോഷം എന്നതിലുപരി, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഈ സമയത്ത് അനിവാര്യമാണെന്നും അവർ പറഞ്ഞു





