പത്തനംതിട്ട: പതിനാറാമത് സെന്‍സസ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജില്ലതല ഉദ്യോഗസ്ഥരുടെ പരിശീലനം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ പൂർത്തിയായി. ആറു ദിവസമായി രണ്ടു ബാച്ച് ഉദ്യോഗസ്ഥരുടെ പരിശീലനമാണ് നടത്തിയത്. സെന്‍സസ് ഡയറക്ടറേറ്റിലെ ഡേറ്റ പ്രൊസസിംഗ് അസിസ്റ്റന്റ് കെ ശ്രീകുമാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സി. കെ. കാര്‍ത്തിക എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
സെൻസസിൻ്റ പ്രധാന്യം, ചരിത്രം, സെൻസസ് മാനേജ്മെൻ്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം (സി എം എം എസ്) പോർട്ടൽ, ജില്ലതല ഉദ്യോഗസ്ഥർ, എന്യൂമറേറ്റർമാർ, സൂപ്പർവൈസർമാർ എന്നിവരുടെ ചുമതല, വീടുകളുടെ പട്ടിക തയ്യാറാക്കൽ, സെൽഫ് എന്യൂമറേഷൻ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. സി എം എം എസ് പോർട്ടൽ ഉപയോഗം സംബന്ധിച്ചുള്ള പ്രാക്ടിക്കൽ സെഷനുകളും നടത്തി.
ഭവന പട്ടികപ്പെടുത്തല്‍, ജനസംഖ്യ കണക്കെടുപ്പ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി 2026- 27 വര്‍ഷത്തില്‍ സെന്‍സസ് നടത്തും. ജൂലൈ ഒന്നു മുതല്‍ 31 വരെ പ്രാരംഭഘട്ടമായ ഭവന പട്ടികപെടുത്തല്‍ സംസ്ഥാനത്ത് നടക്കും. ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനം ഏകോപ്പിക്കുന്നതിന് ജില്ല കലക്ടറെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെ ജില്ല സെന്‍സസ് ഓഫീസറായും മറ്റ് ജില്ല വകുപ്പ് മേധാവികളെ അഡീഷണല്‍ ജില്ല സെന്‍സസ് ഓഫീസറായും റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരെ സബ് ഡിവിഷണല്‍ സെന്‍സ് ഓഫീസര്‍മാരായും നിയമിച്ചു.





