തിരുവനന്തപുരം : സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും.
‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായാണ് ‘പ്രിയദർശിനി’ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി.യുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് ‘സീറോ ടിക്കറ്റ്’ അല്ലെങ്കിൽ ‘പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകും. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണിക്ക് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കുമെന്ന് മന്ത്രി അറിയിച്ചു.





