ലക്‌നൗ : ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞതും കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചിരുന്നതുമായ ഉത്തർപ്രദേശ്, ഇന്ന് ഏറ്റവും കൂടുതൽ എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 36,230 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഹർദോയി ജില്ലയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു.
മുൻ സർക്കാരുകളുടെ കാലത്ത് ഉത്തർപ്രദേശിന്റെ മുഖമുദ്രയായിരുന്നത് കുറ്റകൃത്യങ്ങളും കാട്ടുനീതിയും ആയിരുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇന്ന് ഉത്തർപ്രദേശിൽ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 21 വിമാനത്താവളങ്ങളുണ്ട് അദ്ദേഹം പറഞ്ഞു.
നമ്മുടെ ഉത്തർപ്രദേശ് ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും നാടാണ്. എന്നാൽ, മുൻ സർക്കാർ അവരുടെ പ്രവർത്തനങ്ങളിലൂടെ കുറ്റകൃത്യങ്ങളും കാട്ടുനീതിയും ഉത്തർപ്രദേശിന്റെ മുഖമുദ്രയാക്കി. ഉത്തർപ്രദേശിലെ മാഫിയകളെക്കുറിച്ച് സിനിമകൾ വരെ ഉണ്ടായി.
എന്നാൽ ഇപ്പോൾ രാജ്യത്തുടനീളം യുപിയിലെ ക്രമസമാധാനനില ഒരു ഉദാഹരണമായി ഉദ്ധരിക്കപ്പെടുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സ്വയംപര്യാപ്തമായ ഇന്ത്യയ്ക്കായുള്ള പ്രചാരണവുമായി ഞങ്ങൾ മുന്നോട്ട് പോകുന്നു. ഏറ്റവും ആധുനിക അടിസ്ഥാന സൗകര്യ മേഖല കെട്ടിപ്പടുക്കുകയാണ്. ഗംഗാ എക്സ്പ്രസ് വേ ഈ ദിശയിലെ മറ്റൊരു ശക്തമായ ചുവടുവെപ്പാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.





