തിരുവല്ല: കുറ്റൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കും കൃഷികൾക്കും വ്യാപക നാശം. കുറ്റൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പുത്തൂർകാവ് ക്ഷേത്രത്തിനു സമീപം അരുൺഭവനിൽ പ്രദീപിന്റെ പുരയിടത്തിലെ തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു മേൽക്കൂര തകർന്നു.
വീട്ടുടമ പ്രദീപ് വീടിനു പുറത്ത് ഇറങ്ങി കുറച്ച് കഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീടിന്റെ മേൽക്കൂരയിൽ വീണതിനാൽ രണ്ട് മുറികൾ പൂർണമായും തകർന്ന് പോയതായി പ്രദീപ് പറഞ്ഞു. പ്രദീപിന്റെ ഭാര്യയും അവിടെ ഉണ്ടായിരുന്നെങ്കിലും തലനാരിഴ്ക്ക് രക്ഷപെട്ടു. ഫർണിച്ചറിനും കേടുപാട് വന്നിട്ടുണ്ട്. പഞ്ചായത്ത് അധികാരികൾ എത്തിയിരുന്നെങ്കിലും അവർ ഒന്നും പറഞ്ഞില്ലെന്നും പ്രദീപ് പറഞ്ഞു. വൈകിട്ടും വെട്ടിമാറ്റാൻ സാധിച്ചിട്ടില്ല.
പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തലയാർ വഞ്ചിമുട്ടിൽ ക്ഷേത്രത്തിനും സമീപം കർഷകനായ വിശ്വനാഥൻ നായരുടെ 400 ഓളം കുലച്ച ഏത്തവാഴകൾ കാറ്റിലും മഴയിലുമായി ഒടിഞ്ഞു വീണു. ഏകദേശം 2 ലക്ഷം രുപായുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വിശ്വനാഥൻ നായർ പറഞ്ഞു. പാട്ടത്തിനെടുത്ത വസ്‌തുവിൽ ആയിരുന്നു കൃഷി. നഷ്ടം സംഭവിച്ചില്ലാരുന്നെങ്കിൽ കടമെല്ലാം വീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു വെന്നും വിശ്വനാഥൻ നായർ പറഞ്ഞു.





