ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാര്‍ഹിക സിലിണ്ടറിന് 40 മുതല്‍ അന്‍പത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ ആഗോള അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ധന, എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
നാല് വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയിലെ ആദ്യത്തെ വര്‍ധനവായിരിക്കും ഇത്. എണ്ണ വിപണന കമ്പനികളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം കണക്കിലെടുത്ത് ഇന്ധന വില വര്‍ധനവിന് ശക്തമായ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും എണ്ണ കമ്പനികളുടെ ആവശ്യം സ്ഥിതി നിരീക്ഷിച്ച ശേഷം പരിഗണിച്ചാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.





