ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാർ ഏറെക്കാലമായി കാത്തിരുന്ന വിപ്ലവകരമായ മാറ്റത്തിന് ഓഗസ്റ്റ് മുതൽ തുടക്കമാകുന്നു. ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കുന്നതിനും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുമായി 40 വർഷം പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) മാറ്റി പുതിയ പരിഷ്കരിച്ച സംവിധാനം നടപ്പിലാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.
റെയിൽ ഭവനിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയത്. പഴയ സംവിധാനത്തിൽ നിന്ന് പുതിയതിലേക്ക് മാറുമ്പോൾ യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിംഗ് ബിട്ടു എന്നിവരും യോഗത്തിൽ പങ്കെടുത്തു.





