കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ ഉൾപ്പെട്ട യുവതി, ആ പ്രവൃത്തിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കി മാപ്പപേക്ഷയുമായി രംഗത്തെത്തി. ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ അനുഭവപ്പെട്ട പരിഭ്രാന്തിയിലാണ് അങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞു.
ആ നിമിഷം താൻ വലിയ സമ്മർദ്ദത്തിലായിരുന്നുവെന്നും മറ്റു മാർഗങ്ങൾ ഒന്നും മുന്നിൽ കണ്ടില്ലെന്നും അവർ വിശദീകരിച്ചു. തന്റെ തെറ്റിനെ ന്യായീകരിക്കുകയല്ലെന്നും, കാര്യങ്ങൾ വഷളായതിൽ അന്നേ ദിവസം തന്നെ മാപ്പു പറഞ്ഞതായും യുവതി അറിയിച്ചു.
ബസ് ഗ്ലാസിനുണ്ടായ നാശനഷ്ടങ്ങൾക്കായി 28,000 രൂപ ഇതിനോടകം പിഴയായി ഒടുക്കി. കെഎസ്ആർടിസി ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ ഔദ്യോഗികമായി പരിഹരിച്ചതാണ്. എന്നാൽ ഇപ്പോഴും തുടരുന്ന ഓൺലൈൻ ആക്രമണങ്ങൾ തന്നെ മാനസികമായി തളർത്തുന്നുണ്ടെന്നും, വീഡിയോകൾ പ്രചരിപ്പിക്കുന്നത് നിർത്തി തന്നെ ഇനിയും വിമർശിക്കരുതെന്നും യുവതി അഭ്യർത്ഥിച്ചു.





