കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രത്യേക ക്യൂവിന്റെ പ്രായപരിധി അറുപതില്‍ നിന്ന് എഴുപതാക്കിയതില്‍ സീനിയര്‍ സിറ്റിസണ്‍ സംഘ് (ബിഎംഎസ്) സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു.
ഭരണഘടന നല്‍കുന്ന അവകാശ പ്രകാരമാണ് 60 കഴിഞ്ഞവരെ സീനിയര്‍ സിറ്റിസണായി കണക്കാക്കുന്നത്. അവരുടെ ആരോഗ്യവും ആവശ്യകതയും പരിഗണിച്ചാണ് സീനിയര്‍ സിറ്റിസണായി പരിഗണിക്കുന്നത്.
എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സീനിയര്‍ സിറ്റിസണ്‍ കാറ്റഗറി പ്രത്യേക ക്യൂ സംവിധാനം 70 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഭരണഘടന ആനുകൂല്യം നിഷേധിക്കലാണ്. സീനിയര്‍ സിറ്റിസണ്‍ പ്രായപരിധി പുനര്‍നിര്‍ണയിക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ല.
നിലവിലുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് സീനിയര്‍ സിറ്റിസണ്‍ സംഘ് യോഗം ആവശ്യപ്പെട്ടു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
യോഗത്തിൽ മുതിര്‍ന്ന കാര്യകര്‍ത്താവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.എന്‍. ശശിരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.എന്‍. പങ്കജാക്ഷന്‍ അധ്യക്ഷനായി.





