പത്തനംതിട്ട: മൂന്നു പതിറ്റാണ്ടായി റാന്നി വികസനം എത്തി നോക്കാത്ത മണ്ഡലമാണെന്നും നഷ്ടപ്പെട്ട അവസരം തിരികെ പിടിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വമെന്നും നിയുക്ത റാന്നി എംഎൽഎ അഡ്വ പഴകുളം മധു പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ നടന്ന അധിക്ഷേപങ്ങൾ മാനസികമായി പ്രയാസമുളവാക്കിയെന്നും പത്തനംതിട്ട ജില്ലയ്ക്ക് ഒരു മന്ത്രി ആവശ്യമായിരുന്നുവെന്നും അത് തന്നെ ഉദ്ദേശിച്ചല്ലെന്നും പഴകുളം മധു എം എൽ എ പറഞ്ഞു
ശബരിമല ക്ഷേത്രം നിലനിൽക്കുന്ന മണ്ഡലം എന്ന നിലയിൽ സർക്കാർ റാന്നിക്ക് പ്രത്യേക പരിഗണന നൽകുമെന്നാണ് പ്രതീക്ഷ. തീർഥാടകരുടെ പമ്പയിലെ തിരക്ക് ഒഴിവാക്കാൻ വടശേരിക്കര കേന്ദ്രീകരിച്ച് ഒരു പിൽഗ്രിം സെന്റർ തുറക്കും. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം അതി രൂക്ഷമാണ്. ജൽ ജീവൻ മിഷൻ പൈപ്പുകൾ മാത്രം കുഴിച്ചിട്ടിട്ടുണ്ട്. ഒരിടത്തും വെള്ളം എത്തുന്നില്ല. റാന്നി വലിയ പാലം പണി വേഗം പൂർത്തിയാക്കാൻ കരാറുകാരനെ വിളിച്ച് ചർച്ചനടത്തും.
റാന്നി ബസ് സ്റ്റാൻഡിന്റെ വികസനം വേഗത്തിൽ സാധ്യമാക്കും. അവിടെ കംഫർട്ട് സ്‌റ്റേഷൻ അത്യാവശ്യമാണ്. മലയോര മേഖലകളിൽ വന്യമൃഗ ശല്യം പരിഹരിക്കാൻ വന മേഖലകളിൽ ട്രഞ്ച് കുഴിച്ച് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
വനമേഖലകളിൽ താമസിക്കുന്ന കർഷകർക്ക് അവരുടെ പറമ്പിലെ മരം മുറിക്കാനുള്ള നിയമ തടസങ്ങൾ നീക്കും. മണിയാർ ജലവൈദ്യുത പദ്ധതി കരാർ റദ്ദാക്കി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടും. 2024നു ശേഷം അവിടെ വൈദ്യുതി ഉല്ലാദിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാൻ സർക്കാർ തയ്യാറാകണം. റാന്നിയെ തകർത്ത 2018-ലെ പ്രളയം സംബന്ധിച്ച് സർക്കാർ ഒരു അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടും.
ഇനി ഒരു പ്രളയം വന്നാൽ റാന്നിക്ക് നാശനഷ്ടം ഉണ്ടാകാതിരിക്കാൻ റാന്നിയിൽ ശാസ്ത്രീയ പഠനങ്ങൾ നടത്തും. റാന്നി ടൗൺ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. മലയോര മേഖലയിലെ പട്ടയം പ്രശ്നത്തിന് പരിഹാരം കാണും. അർഹതപ്പെട്ട എല്ലാവർക്കു പട്ടയം നൽകും. പെരുന്തേനരുവി ടൂറിസം വികസനം നടപ്പാക്കും.
ശബരിമല സ്വർണ കൊള്ള കേസ് അനേഷിക്കുന്ന നിലവിലെ എസ്‌ഐടിയെ പിരിച്ചുവിട്ട് പുതിയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. ശബരിമല വികസനത്തിന് അർഹമായ പരിഗണന നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെടും.
എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും പഴകുളം മധു പറഞ്ഞു. തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഇപ്പോഴും അത് തുടരുന്നു. താൻ അത് ശ്രദ്ധിക്കാറില്ല. റാന്നിയുടെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.





