തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ, കെഎസ്ആർടിസി സി.എം.ഡി യുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു. കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ, സേവന വിപുലീകരണം, ഭരണ-സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കൽ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുത്തു.
കെഎസ്ആർടിസിയിലെ ആശ്രിത നിയമനത്തിനായി ഗുണഭോക്താക്കൾ ഗതാഗത വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ, ആശ്രിത നിയമന നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രി നിർദേശം നൽകി. കെഎസ്ആർടിസിയിലെ ഒഴിവുകളിലേക്ക് പി.എസ്.സി മുഖേന നിയമന നടപടികൾ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
കെഎസ്ആർടിസിയുടെ സർവീസ് വ്യാപനത്തിനും സാമ്പത്തിക-ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനായി “ഗ്രാമ വണ്ടി” പദ്ധതി കൂടുതൽ വ്യാപകമാക്കും. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവർത്തനങ്ങൾ, നവീകരണ സാധ്യതകൾ എന്നിവ പഠിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക റിസർച്ച് വിംഗ് ആരംഭിക്കും.
ശബരിമല മണ്ഡലകാല സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കും. ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഹരിത ഇന്ധന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ജനകീയവും ആധുനികവുമായ പൊതുഗതാഗത സംവിധാനമായി കെഎസ്ആർടിസിയെ മാറ്റിയെടുക്കുന്നതിനുള്ള സമഗ്ര നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.





