പത്തനംതിട്ട: കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് റൈഫിൾ ക്ലബ്ബ് ഷൂട്ടർമാരെ നിയോഗിക്കാമെന്ന വനം വകുപ്പിൻ്റെ തീരുമാനം ജില്ലയിലെ കർഷകർക്ക് ഗുണകരമാകും. ജില്ലയിലെ മലയോര മേഖലകൾ കൂടാതെ ഗ്രാമപ്രദേശങ്ങളിലും ടൗണുകളിലും വരെ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇതു കാരണം കൃഷി ഉപേക്ഷിച്ച കർഷകർക്ക് ആശ്വാസത്തോടെ വീണ്ടും കൃഷിയിടത്തിലേക്ക് മടങ്ങി വരാമെന്ന പ്രതീക്ഷയാണ് വനം വകുപ്പിൻ്റെ പുതിയ ഉത്തരവിലൂടെ ലഭിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങൾ റൈഫിൾ ക്ലബ്ബുകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താനാണ് വനം വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലും റൈഫിൾ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആറന്മുള പഞ്ചായത്തിലെ ഇടയാറന്മുളയിലാണ് ജില്ലാ റൈഫിൾ ക്ലബ്ബിൻ്റെ ആസ്ഥാനം. സംസ്ഥാന റൈഫിൾ അസോസിയേഷൻ്റെ കീഴിലാണ് ജില്ലാ റൈഫിൾ അസോസിയേഷനും പ്രവർത്തിക്കുന്നത്. ജില്ലയിൽ കലക്ടറും ജില്ലാ പൊലീസ് മേധാവിയുമാണ് അസോസിയേഷൻ്റെ ഒഫിഷ്യോ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും.
ഒരു ഷ്യൂട്ടർക്ക് തന്നെ ഏതു തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തിക്കാമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഷൂട്ടർമാരെ തിരഞ്ഞെടുക്കുമ്പോൾ ഏകജാലക സംവിധാനത്തിലൂടെ മാത്രം അനുമതി നൽകുന്ന കാര്യം കൂടി സർക്കാർ പരിഗണിക്കണമെന്ന് റൈഫിൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും ജില്ലാ ജനറൽ സെക്രട്ടറിയുമായ ഡോ. കെ. എസ്. ജഗൻമോഹൻ പറഞ്ഞു.





